നീറ്റ് പ്രതിഷേധക്കാർക്ക് നേരെ എകെ-47 ഉപയോഗിച്ച് വെടിവെപ്പ്: പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

പട്‌ന: വിദ്യാർഥികൾക്ക് നേരെ എകെ-47 അസാൾട്ട് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ എകെ-47 തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
നീറ്റ് അഴിമതിക്കെതിരെ വിദ്യാർഥി സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആഹ്വാനം ചെയ്ത 'ബീഹാർ ബന്ദ്' പ്രകടനത്തിനിടെയായിരുന്നു സംഭവം. സിവാൻ ജില്ലയിലുണ്ടായ വെടിവെപ്പിന്റെ മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
സിവാൻ ജില്ലയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന്, ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പ്രത്യേക അന്വേഷണ സംഘത്തിലെ കോൺസ്റ്റബിൾ തന്റെ സർവീസ് റൈഫിളായ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. മൂന്ന് റൗണ്ടോളം ഇയാൾ ജനക്കൂട്ടത്തിന് നേരെ വെടിവെച്ചതായി ദൃശ്യങ്ങളിൽ കാണാം.
വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ പട്‌നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഹമ്മദ് ആരിഫ് (15) എന്ന കൗമാരക്കാരന്റെ കഴുത്തിലാണ് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തതായും കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബീഹാർ പോലീസ് ആസ്ഥാനം അടിയന്തരമായി ഇടപെടുകയും കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.









0 comments