പ്രക്ഷോഭം നടത്തിയെന്ന കാരണത്താല്‍ ലാത്തിച്ചാർജ് പാടില്ല; പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : പ്രക്ഷോഭം നടത്തിയെന്ന കാരണത്താൽ മാത്രം പ്രതിഷേധക്കാർക്കെതിരെയുള്ള ലാത്തിച്ചാർജിനെ ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ആരോപണങ്ങൾ സ്വതന്ത്രമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തുടനീളം പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത പ്രോട്ടോകോളിന്റെ ആവശ്യകതയെക്കുറിച്ചും കോടതി ഓർമിപ്പിച്ചു.
'സമാധാനപരമായാണ് പ്രക്ഷോഭം നടത്തുന്നതെങ്കിൽ അവിടെ ബലപ്രയോഗം നടത്തേണ്ട കാര്യമില്ല. അമിത ബലപ്രയോഗം നടന്നിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി പരിശോധിക്കണം. ഇത് ഡൽഹിയുടെ മാത്രം കാര്യമല്ല. പ്രോട്ടോക്കോളിൽ ഏകീകൃതത്വം ആവശ്യമാണ്. പ്രക്ഷോഭം നടന്നു എന്നതുകൊണ്ട് ലാത്തിച്ചാർജ്ജ് വേണമെന്നില്ല. ജനാധിപത്യ പ്രക്രിയയിൽ അച്ചടക്കം അവിഭാജ്യഘടകമാണ്. വ്യക്തികൾക്ക് ഉണ്ടാകുന്ന പരിക്ക്, അത് പൊലീസുകാർക്കായാലും വിദ്യാർത്ഥികൾക്കായാലും, ഒരുപോലെ ആശങ്കാജനകമാണ്', ചീഫ് ജസ്റ്റിസ് പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.









0 comments