സരിഗമയുമായി കോപ്പിറൈറ്റ് തർക്കം; ഇളയരാജയ്ക്ക് തിരിച്ചടി, പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക്

ന്യൂഡൽഹി: മ്യൂസിക് ലേബലായ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. വിവിധ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. സരിഗമ ഫയൽ ചെയ്ത ഹർജി പരിഗണിച്ചാണ് കോടതി നടപടി. വിവിധ ഭാഷകളിൽ നിന്നുള്ള 134 ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് ഇളയരാജയെ വിലക്കിയത്.
ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഫെബ്രുവരി 13ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവൻ തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതിനെത്തുടർന്നാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്. ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് ഇളയരാജ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ നടപടി സരിഗമയുടെ പകർപ്പവകാശത്തിന്മേലുള്ള ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു
ഇളയരാജയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഏജന്റുമാരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഉപയോഗിക്കാനോ മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഉണ്ടാക്കിയ കരാറുകൾ പ്രകാരം ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. പകർപ്പവകാശ നിയമപ്രകാരം, പ്രത്യേക കരാറുകൾ ഇല്ലെങ്കിൽ സിനിമാ നിർമ്മാതാവാണ് ആ സിനിമയ്ക്കായി നിർമ്മിച്ച സൃഷ്ടികളുടെ ആദ്യ ഉടമയെന്നും കമ്പനി കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.










0 comments