print edition സഹകരണ മേഖല ഉൽപ്പന്നങ്ങൾ ജിഎസ്‌ടിയിൽനിന്ന് ഒഴിവാക്കണം: വി ശിവദാസൻ

ന്യൂഡൽഹി: സഹകരണ മേഖലയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ജിഎസ്‌ടി ഒഴിവാക്കണമെന്ന് വി ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സാമ്പത്തിക തുല്യതയും സാമൂഹ്യക്ഷേമവും ഉറപ്പിക്കുന്നതിൽ സഹകരണ മേഖലയ്‌ക്ക് വലിയ പങ്കുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൃഷി, ക്ഷീരമേഖല, ബാങ്കിങ്, കൈത്തറി, ചെറുകിട നിർമാണം തുടങ്ങി പല മേഖലകളിലായി സഹകരണസംഘങ്ങൾ ശക്തമാണ്. ന്യായമായ വേതനവും സുസ്ഥിരമായ വിപണിയും ഉറപ്പാക്കുന്ന സഹകരണ മേഖല ഒരുപാട് സാധാരണക്കാരുടെ ഉപജീവന മാർഗമാണ്.
പല സഹകരണസംഘങ്ങളും ചെറിയ ലാഭത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്കുമേൽ ജിഎസ്‌ടി ചുമത്തുന്നത് വലിയ ബാധ്യതയാകുന്നുണ്ട്. ഉൽപ്പന്നവില വർധിക്കാനും മത്സരക്ഷമത കുറയ്‌ക്കാനും ഇതിടയാക്കും. സഹകരണ മേഖലാ ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കും– ശിവദാസൻ പറഞ്ഞു.
ലോട്ടറി ജിഎസ്‌ടി കുറയ്‌ക്കണം
ന്യൂഡൽഹി: കേരളത്തിലെ ലോട്ടറിമേഖലയെ തകർക്കുന്ന ജിഎസ്‌ടി അമിതഭാരം ഒഴിവാക്കണമെന്ന് വി ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. പുകയില, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെ എക്‌സൈസ് തീരുവ നിരക്കുകൾ പരിഷ്‌കരിക്കുന്ന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രണ്ട് ലക്ഷത്തോളം മനുഷ്യരുടെ ആശ്രയമാണ് ലോട്ടറി. ലോട്ടറി വിൽപ്പനക്കാരിൽ നിരവധി പേർ പ്രായമായവരോ ഭിന്നശേഷിക്കാരോ അല്ലെങ്കിൽ മറ്റ് ഉപജീവനമാർഗമില്ലാത്തവരോ ആണ്. കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറികൾക്ക് 40 ശതമാനം ജിഎസ്ടി ചുമത്തുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരതയാണ് –ശിവദാസൻ പറഞ്ഞു.










0 comments