തുടരുന്ന സംഘപരിവാർ അതിക്രമം; കരോൾ സംഘത്തിന് നേരെ ഡൽഹിയിൽ ബജറംഗ്ദളിന്റെ ഭീഷണി

ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം സംഘപരിവാർ അതിക്രമം തുടരുന്നതിനിടെ ഡല്‍ഹിയിൽ ബജറംഗ്ദളിന്റെ ഭീഷണിയും ആക്രമണവും. രാജ്യ തലസ്ഥാനത്ത് ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതാണ് പുതിയ സംഭവം.
പ്രദേശം വിട്ടുപോകാന്‍ ആക്രോശിച്ച സംഘം ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒഡീഷയിൽ ക്രിസ്മസ് ആഘോഷത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന രാജസ്ഥാനി വഴിയോരക്കച്ചവടക്കാർക്ക് നേരെ സംഘപരിവാർ ഭീഷണിയുണ്ടായത്. രാജസ്ഥാനിൽ നിന്നെത്തിയ കച്ചവടക്കാരെയാണ് 'ഇത് ഹിന്ദു രാഷ്ട്രമാണെന്ന്' ആക്രോശിച്ച് ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയത്. ക്രിസ്മസ് തൊപ്പികളും നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വിൽക്കുന്നത് ഉടൻ നിർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭുവനേശ്വറിലെ തെരുവുകളിൽ കച്ചവടം നടത്തിയിരുന്നവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
ഉത്തർപ്രദേശിൽ വിദ്യാർഥികൾക്ക് ക്രിസ്മസ് അവധിയില്ലെന്ന് യുപി സർക്കാർ അറിയിച്ചതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നാണ് യുപി സർക്കാറിന്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.









0 comments