തരൂരിനെ പുറത്താക്കണമെന്ന് സോണിയയും ഖാർഗെയും; തടയിട്ട് കെ സി വേണുഗോപാലും കേരള നേതൃത്വവും

റിതിൻ പൗലോസ്
Published on Dec 07, 2025, 10:51 PM | 1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചയായി സ്‌തുതിക്കുന്ന പ്രവർത്തകസമിതി അംഗം ശശി തരൂരിനെ സംരക്ഷിക്കുന്നത് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കേരള ഘടകവും. പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെപ്പോലും തള്ളിപ്പറഞ്ഞ് രാഷ്‌ട്രീയ ബാധ്യതയായ തരൂരിനെ പുറത്താക്കണമെന്നാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും സോണിയ ഗാന്ധിയുടെയും നിലപാട്.
എന്നാൽ തരൂരിന്റെ മോദി സ്‌തുതിയും മൃദുഹിന്ദുത്വവും കേരളത്തിൽ കോൺഗ്രസിന് വോട്ടാകുമെന്ന് രാഹുൽ ഗാന്ധിയെ ധരിപ്പിച്ചാണ് വേണുഗോപാൽ ഇതിന് തടയിടുന്നതെന്ന് ഉന്നത കോൺഗ്രസ് നേതാവ് പറഞ്ഞു. കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളും തരൂരിനായി കടുത്ത സമ്മർദം ചെലുത്തുന്നതിനാലാണ് രാഹുൽ കടുത്ത നിലപാട് സ്വീകരിക്കാത്തതെന്ന് ഗാന്ധി കുടുംബത്തിൽ ഏറെ സ്വാധീനമുള്ള നേതാവ് വെളിപ്പെടുത്തി.
കേരളത്തിൽ തുടർച്ചയായി 10 വർഷം പ്രതിപക്ഷത്താണ് കോൺഗ്രസും മുന്നണിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തരായ എൽഡിഎഫിനോട് ഏറ്റുമുട്ടാൻ മൃദുഹിന്ദുത്വ വോട്ട് വേണം. ഇനിയും പ്രതിപക്ഷത്തിരുന്നാൽ കോൺഗ്രസ് നാമാവശേഷമാകും. വോട്ടുചോർച്ച പരമാവധി തടഞ്ഞ് മൃദുഹിന്ദുത്വ വോട്ട് സമാഹരിക്കണം. അതിന് തരൂരിനെ ഒപ്പം നിര്‍ത്തണം – കേരള ലോബി ഹൈക്കമാൻഡിന് മുന്നിൽവയ്‌ക്കുന്ന ന്യായമിതാണ്.
വേണുഗോപാലാണ് ഡൽഹിയിൽ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്. തരൂരിന് മോദിയെ പുകഴ്‌ത്താൻ കഴിയുന്നത് കോൺഗ്രസിലെ ജനാധിപത്യത്തിന്റെ "ബ്യൂട്ടി'യാണെന്നാണ് കേരളത്തിൽ നേതൃത്വം പിടിക്കാൻ ശ്രമിക്കുന്ന കെ സി വേണുഗോപാൽ അടുത്തിടെ പ്രതികരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് രാഷ്‌ട്രപതി നൽകിയ അത്താഴവിരുന്നിൽ രാഹുലിനെയും ഖാർഗെയെയും കേന്ദ്രസർക്കാർ ക്ഷണിച്ചില്ല.
എന്നാൽ ക്ഷണം ലഭിച്ച തരൂർ കോൺഗ്രസ് നിർദേശം ലംഘിച്ച് പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂറിലടക്കം കോൺഗ്രസ് നിലപാട് തള്ളി. ജനാധിപത്യ പാർടികളിലെ കുടുംബാധിപത്യത്തെ വിമർശിച്ച് നെഹ്‌റു കുടുംബത്തെ ലക്ഷ്യമിട്ട് ലേഖനവുമെഴുതിയും ബിജെപിക്കൊപ്പമാണെന്ന് തരൂര്‍ വ്യക്തമാക്കി. ഇതോടെയാണ് തരൂരിനെതിരെ നടപടി വേണമെന്ന് ഖാർഗെയും സോണിയയും നിലപാടെടുത്തത്.










0 comments