മൂന്ന് മാസത്തിൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണം
നടന്മാരെ ആക്ഷേപിച്ച് കോൺഗ്രസ് എംഎൽഎ; തിരിച്ചടിച്ച് സിനിമാ താരങ്ങളും

കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്ഡി (ഇടത്) തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു മഞ്ചു (വലത്)
ഹൈദരാബാദ്: മൂന്ന് മാസത്തിൽ സിനിമാ നടന്മാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കണമെന്ന കോൺഗ്രസ് എംഎൽഎയുടെ പരാമർശം വിവാദമാകുന്നു. സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് ഓരോ 90 ദിവസത്തിലും ചിരഞ്ജീവി, പവൻ കല്യാൺ, ബാലകൃഷ്ണ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർ മയക്കുമരുന്ന് മൂന്ന് മാസത്തിൽ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് കോൺഗ്രസ് എംഎൽഎ അനിരുദ്ധ് റെഡ്ഡി പറഞ്ഞത്. എംഎൽഎയുടെ പരാമർശത്തെ തള്ളി തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) പ്രസിഡന്റ് വിഷ്ണു മഞ്ചു രംഗത്ത് വന്നു.
‘സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് താരങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം വിഷ്ണു പങ്കുവെച്ചു. തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പ്രവർത്തകർക്കും സമാനമായ രീതിയിൽ മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കിക്കൂടേ എന്നും വിഷ്ണു തിരിച്ചടിച്ചു. വോട്ടർമാരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് രാഷ്ട്രീയക്കാർക്കും നടന്മാർക്കും ഒരു പൊതുവായ ചട്ടക്കൂട് നിർമിക്കുന്നത് നന്നായിരിക്കുമെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാർക്ക് ഇത്തരം പരിശോധനകൾ ബാധകമാക്കിയാൽ വോട്ടർമാർ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു. അതേസമയം, ജനപ്രതിനിധികൾ പൊതുജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കണം, താരങ്ങളെ മാത്രം ലക്ഷ്യംവെക്കുന്ന നടപടി ശരിയല്ലെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കോൺഗ്രസ് എംഎൽഎയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.










0 comments