print edition രാജ്യസഭാ പ്രതിപക്ഷ നേതാവ് പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്

ന്യൂഡൽഹി
ലോക്‌സഭയിൽ 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം പ്രതിപക്ഷനേതാവ് സ്ഥാനം നേടിയെങ്കിലും രാജ്യസഭയിൽ ആ പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. 245 അംഗസഭയിൽ 25 അംഗങ്ങളെങ്കിലും ഉണ്ടെങ്കിലെ പ്രതിപക്ഷനേതാവ് പദവി ലഭിക്കുകയുള്ളു. നിലവിൽ, കോൺഗ്രസിന് രാജ്യസഭയിൽ 27 അംഗങ്ങളുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ കാലാവധി ജൂണിൽ പൂർത്തിയാകും.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ അഭിഷേക് മനു സിങ്-വി, കെടിഎസ് തുൾസി, രജനിപാട്ടീൽ, ഫുലോദേവീ നേതാം തുടങ്ങിയവരുടെ കാലാവധിയും ഉടൻ പൂർത്തിയാകും. ആകെ 72 രാജ്യസഭാസീറ്റുകളിൽ ഇൗ വർഷം കാലാവധി പൂർത്തിയാകും. ഇൗ സാഹചര്യത്തിൽ, കൂടുതൽ സീറ്റ് ഉറപ്പാക്കിയാല്‍ മാത്രമേ കോൺഗ്രസിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പദവി നിലനിർത്താനാകു.
അതുകൊണ്ടുതന്നെ, 10 സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് വ്യാഴാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്. ഇന്ത്യ കൂട്ടായ്‌മയിലെ മറ്റ് കക്ഷികളെ അനുനയിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന രാജ്യസഭാസീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് നീക്കംസജീവമാക്കി. മഹാരാഷ്ട്രയിൽ ഏക രാജ്യസഭാസീറ്റ് വിട്ടുനൽകണമെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തോട് കോൺഗ്രസ് ആവശ്യപ്പെട്ടു. തെലങ്കാനയിൽ നിന്നും രണ്ട് സീറ്റും ഹരിയാന, ഛത്തീസ്‌ഗഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഒരോ സീറ്റും വീതം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.










0 comments