print edition പിടിവള്ളി തേടി കോൺഗ്രസ്

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഉയർന്ന ജന്തർ മന്തർ പ്രക്ഷോഭത്തെയും സിജെപി സമരത്തെയും പൂർണമായി തള്ളിപ്പറഞ്ഞ കോൺഗ്രസിന് ഒടുക്കം നിൽക്കക്കള്ളിയില്ലാതെ സമരത്തിനിറങ്ങേണ്ടിവന്നു. സമരം ഡീപ് സ്റ്റേറ്റിന്റെ ഗൂഢ അജൻഡയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. പ്രക്ഷോഭവുമായി ഇന്ത്യാ കൂട്ടായ്‌മ സഹകരിക്കരുതെന്ന നിർദേശമാണ് അവർ മുന്നോട്ടുവെച്ചത്. എന്നാൽ ഇടതുപക്ഷമടക്കം ഇന്ത്യാ കൂട്ടായ്‌മയിലെ മറ്റ് പാർടികൾ കോൺഗ്രസ് നിലപാടിനോട് വിയോജിച്ചു.
സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികൾ ജന്തർ മന്തർ പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ശത്രുതാ മനോഭാവം തുടർന്നു. എന്നാൽ തിങ്കളാഴ്‌ചത്തെ പാർലമെന്റ് മാർച്ചിൽ പതിനായിരങ്ങൾ പങ്കാളികളായതോടെ സർക്കാരിനൊപ്പം കോൺഗ്രസും അങ്കലാപ്പിലായി. ജന്തർ മന്തർ പ്രക്ഷോഭം വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് കോൺഗ്രസിനും ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് ആദ്യം പാർലമെന്റിൽ നിലപാട് തിരുത്തലിന് തയ്യാറായത്. ചൊവ്വാഴ്‌ച ആശുപത്രിയിൽ പരിക്കേറ്റ വിദ്യാർഥികളെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പിന്നീടാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രത്യേകമായ സമരത്തിലേക്ക് കോൺഗ്രസ് നീങ്ങിയത്.










0 comments