print edition എസ്‌ഐആറിൽ ആശങ്ക; 23 പ്രതിപക്ഷ പാർടികൾ ചീഫ് ജസ്‌റ്റിസിന് കത്തയച്ചു

ന്യൂഡൽഹി : ജനാധിപത്യവിരുദ്ധമായ എസ്‌ഐആർ പ്രക്രിയയിലൂടെ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും അഞ്ച് കോടിയിലധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി 23 പ്രതിപക്ഷ പാർടികൾ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന് കത്ത് നൽകി. ഇന്ത്യാ കൂട്ടായ്‌മയിലെ കക്ഷികൾക്ക് പുറമേ എഎപി, ഡിഎംകെ പാർടികളും സ്വതന്ത്ര എംപിയും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം ബിഹാറിൽ തുടങ്ങിയ എസ്‌ഐആർ പ്രക്രിയ പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കിയിരുന്നു. പ്രതിപക്ഷ സ്വാധീനമുള്ള മേഖലകളിൽ നടപടിക്രമം പാലിക്കാതെ വോട്ട് കൂട്ടത്തോടെ ഒഴിവാക്കുന്നു, ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ വെട്ടുന്നു, എസ്ഐആറിന്റെ മറവിൽ പൗരത്വ പരിശോധന നടത്തുന്നു തുടങ്ങി നിരവധി ആക്ഷേപം ഉയർന്നിട്ടുണ്ട്. പശ്‌ചിമ ബംഗാളിൽ 27 ലക്ഷം വോട്ടർമാരെ കൈമാറിയ വിവരങ്ങളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഒഴിവാക്കി.
എസ്‌ഐആറിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് പാസ്‌പോർട്ട്, ക്ഷേമപദ്ധതികളുടെ ആനുകൂല്യം, മറ്റവകാശങ്ങൾ എന്നിവ നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. എസ്‌ഐആർ ‘അനധികൃത കുടിയേറ്റക്കാരെ’കണ്ടെത്താനാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ കണക്ക് പുറത്തുവിടാൻ കമീഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം കത്തിൽ ചൂണ്ടിക്കാട്ടി.











0 comments