നേപ്പാളിലെ ഇന്ത്യ അതിര്‍ത്തി ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം;പൊലീസ് വെടിവെപ്പ്,ഒരാൾ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിലെ സുൻസരി ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയോട് ചേർന്നുനിൽക്കുന്ന ഗ്രാമത്തിലാണ് കലാപം ഉണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പൊലീസ് വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ചൊല്ലിയും കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടും ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത് എന്നാണ് റിപ്പോര്‍ടുകൾ.കോശി പ്രവിശ്യയിലെ സുൻസരി ജില്ലയിലുള്ള ദേവ്ഗഞ്ജ് നഗരസഭയിലെ കപ്താന്ഗഞ്ജ് പ്രദേശത്താണ് ഇത്.
തെക്കുകിഴക്കൻ നേപ്പാളിൽ സ്ഥിതി ചെയ്യുന്ന സുൻസരി ബിഹാറുമായി അതിർത്തി പങ്കിടുന്ന പ്രധാനപ്പെട്ട മേഖലയാണ്.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾക്കും ഗതാഗതത്തിനും നിർണായകമായ ഒരു വാണിജ്യ കവാടം കൂടിയായാണ് ഈ പ്രദേശം ഉപയോഗിക്കപ്പെടുന്നത്. ഒരേ സാംസ്കാരിക പ്രത്യകതകൾ പുലരുന്ന പ്രദേശമാണ്. 1950-ലെ ഇന്ത്യ-നേപ്പാൾ ശാന്തി-സൗഹൃദ കരാർ പ്രകാരം ആളുകൾക്ക് ഇവിടെ സ്വതന്ത്രമായി സഞ്ചരിക്കാം.
പോലീസ് വെടിവെപ്പിൽ ഓം പ്രകാശ് മേത്ത (24)എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റു.അഞ്ച് പ്രധാന മാർക്കറ്റ് മേഖലകളിൽ നാലിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതും പൊതുയോഗങ്ങളും ധർണകളും സംഘടിപ്പിക്കുന്നതും പൂർണ്ണമായി നിരോധിച്ചിരിക്കയാണ്.










0 comments