print edition എൽപിജി വില വീണ്ടും കൂട്ടി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജനങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തതിന് തൊട്ടുപിന്നാലെ, വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 42 രൂപ മുതൽ 53.50 രൂപ വരെയാണ് വർധിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടറിന് 11രൂപയും കൂട്ടി. പെട്രോൾ–ഡീസൽ വിലയും ഉടൻ വർധിപ്പിക്കും. കേരളം ഉൾപ്പെടെ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഘട്ടംഘട്ടമായി ഇന്ധനവില ലിറ്ററിന് ഏഴര രൂപവരെ കൂട്ടിയിരുന്നു.
പുതിയ വിലവർധനവോടെ ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 3113.50 രൂപയിലെത്തി. അഞ്ചു കിലോ സിലിണ്ടർ വില 821.50 രൂപയിലേക്കും ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 3085ൽ നിന്ന് 3131 രൂപയായി. തിരുവനന്തപുരത്ത് 3152 രൂപയും കോഴിക്കോട് 3163.50 രൂപയുമായി.
ജനുവരിക്ക് ശേഷം വാണിജ്യാവശ്യത്തിനുള്ള എൽപിജി വില ഇരട്ടിയോളമായി. ജനുവരിയിൽ 1691.50 രൂപയായിരുന്നു. ഫെബ്രുവരിയിൽ 49 രൂപയും മാർച്ചിൽ 114.5 രൂപയും ഏപ്രിലിൽ 195.5 രൂപയും മെയ് ഒന്നിന് 993 രൂപയും ഇപ്പോൾ 42 രൂപയും കൂട്ടി. നാലുമാസംകൊണ്ട് 1422 രൂപയുടെ വർധന. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വില മാർച്ചിൽ 60 രൂപ കൂട്ടി.










0 comments