സിജെപി തരംഗത്തിൽ അസ്വസ്ഥരായി ആർഎസ്എസ്; സിജെപിക്കെതിരെ ഓർഗനൈസറിൽ ലേഖനം

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രതീകമായി സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയ 'കൊക്രോച്ച് ജനത പാർട്ടി' തരംഗത്തിൽ ആർഎസ്എസ് ക്യാമ്പ് കടുത്ത ആശങ്കയിൽ.
കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിലൂടെ രാജ്യവ്യാപകമായി ഉയർന്നുവരുന്ന ജനരോഷവും ഡിജിറ്റൽ ആക്ടിവിസവും അരാജകത്വപരമാണെന്ന് ആർഎസ്എസ് അനുകൂല പ്രസിദ്ധീകരണമായ ‘ഓർഗനൈസർ’ കുറ്റപ്പെടുത്തി.
ഈ ട്രോൾ കൂട്ടായ്മയ്ക്ക് പിന്നിൽ രാജ്യത്തിന് പുറത്തുനിന്നുള്ള വൻ ഗൂഢാലോചനയുണ്ടെന്നും, യുവതലമുറയെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതെന്നുമാണ് ഓർഗനൈസറുടെ വാദം.
മുൻപ് ഈ ഡിജിറ്റൽ മൂവ്‌മെന്റിന്റെ സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് എതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വധഭീഷണികൾ വരെ ഉയർന്നതിന് പിന്നാലെയാണ് മാധ്യമങ്ങളിലൂടെയുള്ള ഈ പുതിയ ആക്രമണം.
അതേസമയം, കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്ത സിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അണിയറപ്രവർത്തകർ വീണ്ടെടുത്തു.
ഈ വർഷത്തെ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെയും പരീക്ഷാ അട്ടിമറിയെയും തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണ ക്യാമ്പയിൻ വൻ വിജയമായി മുന്നേറുകയാണ്.
നിലവിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഈ ഓൺലൈൻ നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് രാജ്യത്ത് നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയും ലക്ഷക്കണക്കിന് കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.
ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സിജെപി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ശക്തമായ ക്യാമ്പയിനുമായി രംഗത്തെത്തിയത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടി ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെപ്പോലും പിന്നിലാക്കിയ കൊക്രോച്ച് ജനത പാർട്ടിയുടെ ജനപ്രീതി, കേന്ദ്ര ഭരണകൂടത്തെയും സംഘപരിവാറിനെയും എത്രത്തോളം ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സൈബർ ആക്രമണങ്ങളും ആർഎസ്എസിന്റെ കുറ്റപ്പെടുത്തലുകളും.










0 comments