പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

മംഗളൂരു: പൂജക്കായി ക്ഷേത്രത്തിൽ പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകൻ സുമന്താണ് (15) മരിച്ചത്.
പൊലീസ് സൂപ്രണ്ട് അരുൺ കെ പറയുന്നതനുസരിച്ച്, സുമന്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികളോടൊപ്പം പുലർച്ചെ 4 മണിക്ക് ക്ഷേത്രത്തിലെ ധനൂർ പൂജയിൽ പങ്കെടുക്കാൻ തയ്യാറെടുത്തു. ഏറെ നേരം കാത്തു നിന്നിട്ടും സുമന്ത് വീട്ടിൽ നിന്നിറങ്ങാൻ വൈകിയതിനാൽ മറ്റ് രണ്ട് കുട്ടികളും മുന്നോട്ട് നടന്നു. എന്നിട്ടും സുമന്ത് എത്താത്തതിനെ തുടർന്ന് കുട്ടികൾ വീട്ടിലെത്തി അന്വേഷിച്ചു. അവൻ ഇതിനകം വീട് വിട്ടുപോയതായി വീട്ടുകാർ അറിയിച്ചു.
സുമന്ത് ക്ഷേത്രത്തിലും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ, കുടുംബം താമസക്കാരെയും അധികാരികളെയും വിവരം അറിയിച്ചു. കാണാതായ കുട്ടി സഞ്ചരിച്ചതായി കരുതുന്ന വഴിയിലെ ഒരു കുളത്തിന് സമീപം രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.










0 comments