പൗരത്വ നിർണയം നീതിപൂർവമാകണം; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : പൗരത്വം നൽകുന്നതും ഒരാളെ വിദേശിയായി പ്രഖ്യപിക്കുന്നതും തികച്ചും നീതിയുക്തമായിരിക്കണമെന്ന് സുപ്രീം കോടതി. അസമിലെ ട്രൈബ്യൂണൽ വിദേശികളെന്ന് മുദ്രകുത്തിയ 27 പേരുടെ പൗരത്വവുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
പൗരത്വം റദ്ദാക്കിയ ഗുവാഹത്തി കോടതിയുടെയും ട്രൈബ്യൂണലുകളുടെയും വിധി സുപ്രീം കോടതി റദ്ദാക്കി. വിധി പുനപരിശോധിക്കാനും രേഖകൾ വീണ്ടും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ട്രൈബ്യൂണൽ വീണ്ടും വാദം കേൾക്കുന്നത് വരെ 'വിദേശികൾ' എന്ന് മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ യാതൊരു വിധത്തിലുള്ള നിർബന്ധിത നടപടികളും സ്വീകരിക്കാൻ പാടില്ലെന്നും കർശനമായി നിർദേശിച്ചു. നിയമവിരുദ്ധമായി പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയാനുള്ള സർക്കാർ നീക്കത്തെ കോടതി അംഗീകരിച്ചെങ്കിലും അവ നീതിന്യായത്തെ മറികടന്നാകരുതെന്ന് ചൂണ്ടിക്കാട്ടി.
ഈ 27 പേരിൽ സാവിത്രി ദേ, അജ്ബഹർ അലി, മുഹമ്മദ് അക്ബർ അലി, അബിദ ഖാതൂൺ, അൻവാര ഖാതൂൺ എന്നിവർ വോട്ടർ പട്ടികയിലെ അക്ഷരപ്പിശകുകൾ, ചെറിയ പേരിലെ വ്യത്യാസങ്ങൾ തുടങ്ങിയ സാങ്കേതിക കാരണങ്ങളുടെ പേരിൽ തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർജിക്കാരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി തെളിവുകൾ തങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.











0 comments