ഡൽഹി മെട്രോയിൽ യാത്രക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ന്യൂഡൽഹി : ഡൽഹി മെട്രോയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥൻ യാത്രക്കാരിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയ സംഭവത്തിൽ നടപടിയുമായി സിഐഎസ്എഫ്. സംഭവത്തിൽ ഗുരുതര വീഴ്ച നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. ആഗസ്ത് 15നാണ് സംഭവം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ യെല്ലോ ലൈനിലെ എംയിസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. സുരക്ഷാചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ യുവതിയുടെ അറിവില്ലാതെ ഫോണിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്കുകർക്കമുണ്ടായതോടെ മറ്റ് യാത്രക്കാർ കാര്യം അന്വേഷിക്കുകയും ഫോൺ പരിശോധിക്കുകയുമായിരുന്നു. ഫോണിൽ നിന്ന് ചിത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മെട്രോയിൽ പ്രതിഷേധമുയർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ അടിയന്തിരമായി സസ്പെൻഡ് ചെയ്തത്. സിഐഎസ്എഫ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കൂടുതൽ ശിക്ഷാനടപടികളുണ്ടാകുമെന്നാണ് സിഐഎസ്എഫ് അറിയിച്ചിരിക്കുന്നത്.










0 comments