കാമുകൻ അധികൃതരെ അറിയിച്ചു; 33കാരനുമായുള്ള 16കാരിയുടെ ശൈശവ വിവാഹം തടഞ്ഞു

പ്രതീകാത്മക ചിത്രം
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 33 വയസ്സുകാരന് വിവാഹം കഴിച്ച് നൽകാനുള്ള വീട്ടുകാരുടെ ശ്രമം ബാലാവകാശ കമ്മീഷൻ ഇടപെട്ട് തടഞ്ഞു. പെൺകുട്ടിയുടെ കാമുകൻ നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി വിവാഹം മുടക്കിയത്.
പെൺകുട്ടിയുടെ അമ്മയുടെ വൃക്കരോഗം ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ 16-കാരിയെ വിവാഹത്തിന് നിർബന്ധിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം പെൺകുട്ടി കാമുകനെ അറിയിക്കുകയും, തുടർന്ന് യുവാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് മെയ് 7-ന്, വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിലെത്തി നടപടികൾ സ്വീകരിച്ചു. വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ അറിയിച്ചു.
ശൈശവ വിവാഹത്തിന്റെ നിയമപരമായ ഭവിഷ്യത്തുകളെക്കുറിച്ച് വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. വലിയ പ്രായവ്യത്യാസമുള്ള വിവാഹം പെൺകുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
‘ബാലാവകാശ കമ്മീഷൻ അധികൃതർ എത്തിയിരുന്നില്ലായെങ്കിൽ പെൺകുട്ടിയുടെ വിവാഹം നടന്നേനെയെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ ആശ എച്ച് കെ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായ 33-കാരനെതിരെ നിയമനടപടികൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.











0 comments