ad
Deshabhimani

പ്രതിയെന്ന് ഉറപ്പിക്കാൻ സഹോദരിമാരുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കും: അതിസങ്കീര്‍ണമായ പരിശോധനകൾ‌

mohananpillai veliyam murder case accused

മോഹനന്‍പിള്ള പഴയ രൂപവും നിലവിലേതും

വെബ് ഡെസ്ക്

Published on Jul 08, 2026, 08:07 PM | 1 min read

കൊല്ലം: സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 40വർഷത്തിനുശേഷം അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ പരിശോധന നടത്തും. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ള (65)യുടെ ഡിഎൻഎ പരിശോധനയാണ്‌ നടത്തുക. ഇതിനായി മോഹനൻപിള്ളയുടെ സഹോദരിമാരുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കും. പുരുഷൻമാരുടെ ജനിതക പരിശോധനയ്ക്ക് സാധാരണ ഉറ്റ ബന്ധുക്കളായ പുരുഷൻമാരുടെ മാത്രം സാമ്പിളുകളാണ്‌ ശേഖരിക്കുക. എന്നാൽ, മോഹനൻപിള്ളയ്ക്ക് രണ്ട്‌ സഹോദരിമാർ മാത്രമാണുള്ളത്‌. കൊല്ലപ്പെട്ട ചന്ദ്രശേഖരപിള്ളയുടെ ഭാര്യയും പ്രതിയുടെ സഹോദരിയുമായ സരസ്വതിയമ്മ (74), ഇവരുടെ ഇളയ സഹോദരിയും ഓയൂർ സ്വദേശിയുമായ വയോധിക എന്നിവരുടെ സാമ്പിളുകളാകും ശേഖരിക്കുക.


എന്നാൽ, ഇവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച്‌ ഡിഎൻഎ വേർതിരിച്ചെടുക്കുന്നതിന്‌ അതിസങ്കീര്‍ണമായ പരിശോധനകളാണ് നടത്തേണ്ടത്. ഇത്‌ കാലതാമസത്തിനും ഇടയാക്കിയേക്കുമെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. ഇ‍ൗ സാഹചര്യത്തിൽ ഫോറൻസിക്‌ സർജൻമാർ അടക്കമുള്ളവരുമായി ചർച്ച നടത്തി കൂടുതൽ വ്യക്തത വരുത്തിയശേഷമായിരിക്കും കോടതിയിൽ പരിശോധനയ്‌ക്കുള്ള അപേക്ഷ നൽകുക.


കൊല്ലപ്പെട്ട ചന്ദ്രശേഖരപിള്ളയുടെ ഭാര്യയും പ്രതിയുടെ സഹോദരിയുമായ സരസ്വതിയമ്മ ഇയാളെ തിരിച്ചറിഞ്ഞെങ്കിലും കൊലപാതകം കഴിഞ്ഞ്‌ വർഷങ്ങളാകുകയും പ്രതിക്ക്‌ രൂപമാറ്റം വരികയുംചെയ്‌തതിനാൽ ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന നിയമോപദേശത്തെ തുടർന്നാണ്‌ നടപടി. കൊട്ടാരക്കര സബ്ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന മോഹനൻപിള്ളയെ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങി ഉടൻ പരിശോധന നടത്താനാണ്‌ നീക്കം.


1987 ജനുവരി 11നാണ്‌ ചന്ദ്രശേഖരൻപിള്ള വെട്ടേറ്റു മരിച്ചത്. അന്ന്‌ മോഹനൻപിള്ളയ്‌ക്ക്‌ 25വയസ്സായിരുന്നു. തുടർന്ന്‌ ഒളിവിൽപോയ ഇയാൾ കഴിഞ്ഞ ദിവസം കോട്ടയം കല്ലറയിൽനിന്നാണ്‌ പിടിയിലായത്. പ്രതി ഒളിവിലാണെന്നുകാട്ടി കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന്‌ കേസ്‌ ഫയൽ ലോങ്‌ പെൻഡിങ്‌ പട്ടികയിൽ (എൽപി) തുടരുകയായിരുന്നു.


കൊലപാതകത്തിനുശേഷം കോട്ടയം കല്ലറ സ്വദേശി കേശവന്റെ മകൻ രാജൻ എന്ന വ്യാജപ്പേരിലാണ് മോഹനൻപിള്ള ജീവിച്ചത്. തോട്ടം തൊഴിലാളിയായി കഴിഞ്ഞിരുന്ന ഇയാൾ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴും രാജൻ എന്ന പേരിൽ ഉറച്ചുനിന്നു. കല്ലറ പൊലീസിന്റെ സാന്നിധ്യത്തിൽ പൂയപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home