അഞ്ച് തൊഴിലാളികളെ രണ്ടാംദിനവും കണ്ടെത്തിയില്ല; കുടുങ്ങിയ സഞ്ചാരികൾ മടങ്ങി

മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികളെ രണ്ടാംദിനവും കണ്ടെത്താനായില്ല. അതിഥി തൊഴിലാളികളായ അഞ്ചുപേരെയാണ് ചൊവ്വാഴ്‌ചയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത്. വിവിധ സേനാവിഭാഗങ്ങളിൽനിന്നുള്ള 162 അംഗ സംഘവും സന്നദ്ധപ്രവർത്തകരും നാലുമേഖലകളിലായാണ് തിരച്ചിൽ നടത്തുന്നത്. രണ്ട് കഡാവർ നായകളുമുണ്ട്.
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവർത്തനത്തിലായിരുന്നു തൊഴിലാളികൾ. മുഹമ്മദ് ഇമ്രാൻ, ബിക്രം സിങ് റാണ, രാഹുൽ ശർമ, രാകേഷ്, അൻസാരി എന്നിവർക്കായാണ് തിരച്ചിൽ.
മണ്ണിടിച്ചിലിൽ റോഡിലും മീനാക്ഷി പുഴയോ അടിഞ്ഞ മ്പഴയോരത്തും അടിഞ്ഞ മണ്ണ് നീക്കിത്തുടങ്ങി. കണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിലിന്റെ ഭാഗമായാണ് മണ്ണ് മാറ്റുന്നത്. ഇതോടെ ചൂരൽമല ഭാഗങ്ങളിൽ കുടുങ്ങിയ സഞ്ചാരികളുൾപ്പെടെയുള്ളവർ മടങ്ങി. മേപ്പാടി–ചൂരൽമല പാതയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ അതിഥി തൊഴിലാളികളായ മൂന്നുപേർ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാം ചെയ്‌ത് തുരങ്കപാത നിർമാണ കരാർ കന്പനിയായ ദിലീപ് ബിൽഡ്‌കോണിന് കൈമാറി. ജാർഖണ്ഡ് സ്വദേശി അൻമോൽ ദോദ്റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്. അൻമോലിന്റെ മൃതദേഹം രാത്രി ബുധൻ രാത്രി ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലേക്ക് കൊണ്ടുപോയി. മറ്റുരണ്ടുപേരുടെ മൃതദേഹവും സ്വദേശത്ത് എത്തിക്കുമെന്ന് തുരങ്കപാത നിർമാണ കരാർ കന്പനിയായ ദിലീപ് ബിൽഡ്‌കോൺ അറിയിച്ചു.











0 comments