print edition ചമ്പത് റായിയുടെ കത്ത് ആർഎസ്‌എസ് അറിവോടെ

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം നിർമാണ സമിതി ചെയർമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയ്‌ക്കെതിരെ ആർഎസ്എസ് നേതാവ് ഉന്നയിച്ച ആരോപണങ്ങളിൽ പകച്ച് സംഘപരിവാർ. മുതിർന്ന ആർഎസ്‌എസ് നേതാവും വിഎച്ച്‌പി വൈസ്‌പ്രസിഡന്റുമായ ചമ്പത് റായിയാണ് തുറന്ന കത്തിലൂടെ ആരോപണം ഉന്നയിച്ചത്.
ക്ഷേത്ര നിർമാണത്തിലും ഗുരുതര അഴിമതിയുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് രാമക്ഷേത്രം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായ ചമ്പത് റായ് രംഗത്തുവന്നത്. അയോധ്യയിൽ കാര്യങ്ങളെല്ലാം തീരുമാനിച്ചത് നൃപേന്ദ്ര മിശ്രയാണെന്ന് ഒമ്പത് പേജുള്ള തുറന്ന കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആർഎസ്‌എസ് നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരമൊരു കത്ത് ചമ്പത് റായ് പുറത്തുവിടില്ലെന്ന് തീർച്ച.
കാണിക്കക്കൊള്ളയടക്കം വിവിധ ക്രമകേടുകളെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ അന്വേഷണ പരിധിയിലേക്ക് നൃപേന്ദ്ര മിശ്രയെക്കൂടി കൊണ്ടുവരാൻ പരോക്ഷമായി ആവശ്യപ്പെടുന്നതാണ് കത്ത്. താൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിച്ചത് നൃപേന്ദ്ര മിശ്രയാണെന്ന് കത്തിൽ പറയുന്നു.
കത്തിനോട് പ്രതികരിക്കാൻ മുതിർന്ന ആർഎസ്‌എസ്–ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല. കാണിക്കക്കൊള്ള കേസിൽ ‘ക്ലീൻ ചിറ്റ്’ ലഭിച്ചതിനുപിന്നാലെയാണ് ചമ്പത് റായ് കത്ത് പുറത്തുവിട്ടത്. വരുംദിവസങ്ങളിൽ ചന്പത് റായ് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമോയെന്ന ആശങ്കയും സംഘപരിവാറിലെ ഒരു വിഭാഗത്തിനുണ്ട്.










0 comments