അതിദാരിദ്ര്യമുക്ത സംസ്ഥാനം: കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര സാമ്പത്തിക സർവേ

ന്യൂഡൽഹി: രാജ്യത്തിന് തന്നെ മാതൃകയായി മാറി, അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തെ പ്രശംസിച്ചത്. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവയുടെ പങ്കാളിത്തത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
2025ൽ കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. 2021ൽ തുടർഭരണത്തിലെത്തിയ എൽഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ അടിസ്ഥാനക്ലേശങ്ങളെ മാനദണ്ഡമാക്കിയായിരുന്നു അതിദാരിദ്യം തുടച്ചുനീക്കൽ യജ്ഞം. 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളെയാണ് ഇൗ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. അവരെ അതിദാരിദ്ര്യമുക്തമാക്കുന്നതായിരുന്നു പദ്ധതി. ഇന്ത്യയിൽ ഒരു സർക്കാർ സംവിധാനം ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. കമ്യൂണിസ്റ്റ് ചൈന കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ലോകത്തെ ഏക ഭൂപ്രദേശമാവുകയാണ് കേരളം.










0 comments