ഇൻസ്റ്റഗ്രാം വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം; നിയമം കർശനമാക്കാൻ കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര നീക്കം. ദൃശ്യങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം വനിതാ-ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചു.
നിലവിലെ ഐടി നിയമങ്ങൾ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ഇതിനായി പോക്‌സോ നിയമം കൂടുതൽ ശക്തമാക്കണമെന്നും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലെ പണം നൽകിയുള്ള പരസ്യങ്ങൾ വഴി കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതായി 'ബിബിസി ഐ' (BBC Eye) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. പ്ലാറ്റ്‌ഫോമിലെ ചില പരസ്യങ്ങൾ ഉപയോക്താക്കളെ നിയമവിരുദ്ധ ലിങ്കുകളിലേക്കും ടെലഗ്രാം ചാനലുകളിലേക്കും നയിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വ്യാജ ഐഡന്റിറ്റിയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിന്റെ അൽഗോരിതം പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ ലൈംഗിക സൂചനകളുള്ള ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം നിർദ്ദേശിക്കുന്നതായും, അത്തരം ചില അക്കൗണ്ടുകൾ ഫോളോ ചെയ്തതോടെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള ലൈംഗിക ചൂഷണ പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും അക്കൗണ്ടിലേക്ക് എത്തിയതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരം മുപ്പതോളം പരസ്യങ്ങളാണ് കണ്ടെത്തിയത്. ഇവയിൽ ഒന്നിനെതിരെ പരാതി നൽകിയപ്പോൾ അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇൻസ്റ്റഗ്രാം ആദ്യം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.











0 comments