print edition യുപിയടക്കം നാലിടത്ത് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ നീക്കം

ന്യൂഡൽഹി: സെൻസസിന്റെ പേരിൽ ഉത്തർപ്രദേശടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ കേന്ദ്രം. തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്നും സജ്ജമാകാനും ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുർ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിൽ മണിപ്പുർ ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് നേരത്തെയാക്കുക. ആഭ്യന്തര സംഘർഷം ചൂണ്ടിക്കാട്ടി മണിപ്പുരിലെ തെരഞ്ഞെടുപ്പ് നീട്ടാനാണ് പദ്ധതി.
യുപി നിയമസഭയുടെ കാലാവധി മെയ് 16 വരെയും ഉത്തരാഖണ്ഡിൽ മെയ് 28 വരെയുമാണ്. ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയായതിന് ശേഷവും ഇൗ രണ്ട് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് സമയമുണ്ടാകും. എന്നാൽ, ബംഗാളിൽ അധികാരം പിടിക്കുകയും അസമിൽ ഭരണം നിലനിർത്തുകയും ചെയ്‌തതിന്റെ ആവേശത്തിലാണ് പുതിയ നീക്കം.
മണിപ്പുർ നിയമസഭയുടെ കാലാവധി മാർച്ച് 13ന് അവസാനിക്കും. എന്നാൽ, നിലവിൽ മണിപ്പുരിലെ രാഷ്ട്രീയസാഹചര്യം ബിജെപിക്ക് അനുകൂലമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് സീറ്റിലും ബിജെപി തോറ്റിരുന്നു.
നിലവിൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയൊരു സർക്കാരിന് രൂപം നൽകിയിട്ടുണ്ടെങ്കിലും ഉടൻ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി താൽപ്പര്യപ്പെടുന്നില്ല. കുക്കി–മെയ്‌ത്തീ സംഘർഷം സജീവമായി നിലനിർത്തി തെരഞ്ഞെടുപ്പ് പരാമവധി നീട്ടാനാണ് ശ്രമം.











0 comments