ഹോർമുസിലൂടെയുള്ള കപ്പലുകളില്‍ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; ഷിപ്പിങ് കമ്പനികൾക്ക് നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡൽഹി : ഇറാൻ - അമേരിക്കൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് ഷിപ്പിങ് കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ നിർദേശം നൽകി.
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാഭീഷണിയും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണവും മുൻനിർത്തിയാണ് തീരുമാനം. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമായി അയച്ച കത്തിലാണ് നിർദേശം. ഇന്ത്യൻ നാവികരെ അപകടത്തിലേക്ക് തള്ളിവിടാനാകില്ലെന്നും അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും ഡിജിഎംഎ എക്സിൽ കുറിച്ചു. 2026-ലെ 36-ാം നമ്പർ ഡിജിഎംഎ സർക്കുലറിലാണ് താൽക്കാലിക നിയന്ത്രണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഹോർമുസിൽ അടുത്തിടെ നിരവധി കപ്പലുകൾക്ക് നേരയാണ് ആക്രമണമുണ്ടായത്. ഇതോടെ കടലിടുക്കിലൂടെയും സമുദ്രപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ഭീഷണി വർധിച്ചിരിക്കുകയാണ്.











0 comments