print edition കേന്ദ്രസർക്കാരിന്റെ കടബാധ്യത; 45 ശതമാനത്തിന്റെ വർധന

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിലവിലെ കടബാധ്യത 2021–2022ലെ 138.66 ലക്ഷം കോടിയിൽ നിന്ന് 2026 മാർച്ച് 31 വരെ 201.17 ലക്ഷം കോടിയായി വർധിച്ചതായി രാജ്യസഭയിൽ ധനകാര്യമന്ത്രാലയത്തിന്റെ മറുപടി. അഞ്ച് വർഷത്തിനിടെ കടബാധ്യതയിൽ 62.5 ലക്ഷത്തിന്റെ (45 ശതമാനം) വർധനയുണ്ടായെന്ന് സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലുണ്ട്. ഒരോ ഇന്ത്യൻ പൗരനും ഏകദേശം 1.36 ലക്ഷത്തിന്റെ ബാധ്യത വരുമെന്ന കണക്ക് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു.
പലിശ തിരിച്ചടവിന്റെ തുകയും പുതിയ കടമെടുപ്പിലൂടെ ലഭിക്കുന്ന തുകയും (ധനക്കമ്മി) തമ്മിലുള്ള അനുപാതവും ഗണ്യമായി വർധിച്ചു. 2021–2022ൽ 50.9 ശതമാനമായിരുന്നു അനുപാതമെങ്കിൽ 2025–2026ൽ അത് 81.8 ശതമാനമായി ഉയർന്നു. സർക്കാർ എടുക്കുന്ന പുതിയ കടത്തിന്റെ വലിയ വിഹിതം പഴയ കടങ്ങളുടെ പലിശ അടയ്‌ക്കുന്നതായി വിനിയോഗിക്കുകയാണ്. പുതിയതായി കടമെടുക്കുന്ന ഒരോ 100 രൂപയിൽ 82 രൂപയും പലിശ അടയ്‌ക്കാനായി ചെലവിടുന്നു.
കടമെടുപ്പും കടബാധ്യതയും അപകടരമായ അളവിലേക്ക് കുതിച്ചുയരുന്പോഴും കടമെടുക്കുന്ന തുക മുഴുവൻ ആസ്‌തി ഉണ്ടാക്കാൻ ചെലവിടുന്നുവെന്ന അവകാശവാദവും കേന്ദ്രസർക്കാർ ഉന്നയിച്ചിട്ടുണ്ട്.










0 comments