print edition കോർപറേറ്റുകൾക്ക് വാതിൽതുറന്ന് കേന്ദ്രസർക്കാർ; സിബിഎസ്‌ഇ സ്‌കൂൾ തുടങ്ങുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ്


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:01 AM | 1 min read
ന്യൂഡൽഹി: സ്വകാര്യ കമ്പനികൾക്ക് സിബിഎസ്‌ഇ സ്‌കൂളുകൾ തുടങ്ങുന്നതിനുള്ള ചട്ടങ്ങളിൽ അയവുവരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയം 2020നെ അനുസൃതമാക്കിയാണ് മാറ്റംവരുത്താനൊരുങ്ങുന്നത്. വിദേശ കന്പനികളുൾപ്പെടെയുള്ള കോർപറേറ്റുകൾക്ക് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കീഴ്‌പ്പെടുത്താൻ ഇതുവഴി അവസരമൊരുങ്ങും. ഇതിനായി സിബിഎസ്‌ഇ അഫിലിയേഷൻ ഉപനിയമങ്ങളിൽ ഭേദഗതി വരുത്തും.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സൊസൈറ്റികൾ, പൊതു ട്രസ്റ്റുകൾ, കമ്പനീസ് ആക്ടിലെ വകുപ്പ് എട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്കുമാണ് നിലവിൽ സിബിഎസ്‌ഇ സ്കൂൾ നടത്താനനുമതിയുള്ളത്. ഭേദഗതി പ്രകാരം സർക്കാർ അനുവദിക്കുകയാണെങ്കിൽ സ്വകാര്യ കന്പനികൾ, വ്യക്തിഗത കന്പനികൾ തുടങ്ങി വിദേശ കുത്തകകൾക്കുവരെ സ്‌കൂൾ തുടങ്ങാം. സിബിഎസ്ഇ അംഗീകാരത്തിന് സംസ്ഥാന സർക്കാരുകളുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന വ്യവസ്ഥ നേരത്തേ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു.
അപേക്ഷ പ്രകാരമുള്ള വിവരം ബോർഡ് സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി പങ്കുവയ്ക്കും. ഇതിൽ സംസ്ഥാനത്തിന് എതിർപ്പില്ലെങ്കിൽ നിശ്ചിത സമയത്തിനുശേഷം എൻഒസി കിട്ടിയതായി കണക്കാക്കുകയാണ് ചെയ്യുക. സ്‌കൂളുകൾ സ്ഥാപിക്കാൻ എത്ര ഭൂമി ആവശ്യമാണെന്ന് നിഷ്‌കർഷിക്കുന്ന ചട്ടത്തിലും ബോർഡ് ഇളവ് വരുത്തിയിരുന്നു.











0 comments