കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിന് എതിരായ ആയുധമാക്കുന്നു; ഇ ഡി റെയ്ഡിനെതിരെ സ്റ്റാലിൻ

ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെ ശക്തമായി അപലപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആയുധമാക്കുന്ന പ്രവണത വർധിച്ചു വരുകയാണെന്നും ഇത്തരം നടപടികൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
'പിണറായി വിജയനെ ബിജെപി ഇതുവരെ എന്തുകൊണ്ട് ലക്ഷ്യമാക്കിയില്ല?' എന്ന് ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദിത്തപരമായ ആരോപണങ്ങളുടെ പൊള്ളത്തരവും പുറത്തായെന്നും സ്റ്റാലിൻ കൂട്ടിചേർത്തു.
പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള ഇ ഡി യുടെ ഹീനമായ ആക്രമണത്തിൽ നാടെങ്ങും വലിയ പ്രതിഷേധമാണ് ഉയർന്നത്. കേന്ദ്ര ഏജൻസിയുടെ വേട്ടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇഡി റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിനും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിനും മുമ്പിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി ജോയി, ആനാവൂർ നാഗപ്പൻ, വി കെ പ്രശാന്ത് തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കണ്ണൂരിലെ പ്രതിഷേധത്തിൽ എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ്, കെ കെ ഷൈലജ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽ സിപിഐ എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.










0 comments