സിബിഎസ്ഇ സ്കൂളുകളിൽ മൂന്നാം ഭാഷ നിർബന്ധമാക്കി; പത്താം ക്ലാസ് ജയിക്കാൻ ഇനി സ്കൂൾ മൂല്യനിർണ്ണയം പാസാകണം

Photo Credit:Social Media
ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷ നിർബന്ധിത യോഗ്യതാ വിഷയമാക്കി കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് ഉത്തരവിറക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. 2027-28 അധ്യയന വർഷം മുതൽ പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മൂന്നാം ഭാഷയുടെ സ്കൂൾ തലത്തിലുള്ള ഇന്റെര്ണല് മൂല്യനിർണ്ണയത്തിൽ വിദ്യാർത്ഥികൾ നിർബന്ധമായും വിജയിച്ചിരിക്കണം.
പുതിയ നിയമപ്രകാരം മൂന്നാം ഭാഷ പത്താം ക്ലാസിലെ പ്രധാന ബോർഡ് പരീക്ഷയുടെ ഭാഗമായിരിക്കില്ല. എങ്കിലും സ്കൂൾ തല പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ബോർഡ് പാസ് സർട്ടിഫിക്കറ്റ് അനുവദിക്കൂ. 2026-27-ൽ ഒൻപതാം ക്ലാസിലെത്തുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യമായി ഈ നിയമം ബാധകമാകുക.
ഒൻപതാം ക്ലാസിലെ മൂന്നാം ഭാഷാ പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്യുമെങ്കിലും, അടുത്ത വർഷം അവർ ഈ പരീക്ഷ എഴുതി ജയിക്കേണ്ടതുണ്ട്. പത്താം ക്ലാസ് ഇന്റേണൽ അസസ്‌മെന്റിൽ പരാജയപ്പെടുന്നവർക്കായി ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് സ്കൂളുകൾ പുനഃപരീക്ഷ നടത്തണം.
2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസ് മുതൽ മൂന്ന് ഭാക്ഷ നയം കർശനമായി നടപ്പിലാക്കാനും സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.
ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകൾ പഠിക്കുന്നവർ അധികമായി ഒരു ഇന്ത്യൻ ഭാഷ കൂടി പഠിക്കേണ്ടി വരും. നിലവിൽ എട്ടാം ക്ലാസിന് ശേഷം മൂന്നാം ഭാഷ ഒഴിവാക്കിയിരുന്ന രീതിയോടാണ് സിബിഎസ്ഇ വിടപറയുന്നത്. നിലവിലെ പത്താം ക്ലാസ് ബാച്ചിനെ ഈ മാറ്റങ്ങൾ ബാധിക്കില്ല.
അതേസമയം, സിബിഎസ്ഇയുടെ പുതിയ ഭാഷാ നയത്തിനെതിരെയുള്ള ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ബഹുഭാഷാ പാണ്ഡിത്യം വളർത്താനും, ഇന്ത്യൻ ഭാഷകളെ സംരക്ഷിക്കാനും, ദേശീയ ഒരുമയ്ക്കുംമൂന്ന് ഭാക്ഷ നയം അത്യാവശ്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.











0 comments