print edition അഭിഷേക് ബാനർജിയുടെ വീട്ടിൽ പൊലീസ് പരിശോധന

ഗോപി
Published on Jun 14, 2026, 02:57 AM | 1 min read
കൊൽക്കത്ത : സിഐഡിയുടെ ചോദ്യംചെയ്യലിനുപിന്നാലെ തൃണമൂൽകോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീട്ടിൽ പൊലീസ് പരിശോധന . അഭിഷേകിന്റെ സഹായിയും നിരവധി കേസുകളിൽ പ്രതിയുമായ സുമിത് റോയിയെ തെരഞ്ഞാണ് കാളിഘട്ടിലെ വസതിയിൽ ശനി പുലർച്ചെ പൊലീസെത്തിയത്.
സ്ഥാനാർഥിത്വം നൽകാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ പലരിൽനിന്നും പണം തട്ടിയെന്നതുൾപ്പെടെയുള്ള കേസുകളാണ് സുമിതിനെതിരെ. അഭിഷേകിന്റെ അറിവോടെയാണ് വെട്ടിപ്പ് നടത്തിയതെന്നും ആരോപണമുണ്ട്. ഗേറ്റ് പൂട്ടിയതിനാൽ തല്ലിപ്പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്.
സുമിതിനെ കണ്ടെത്താനായില്ല. അഭിഷേകും സ്ഥലത്തില്ലായിരുന്നു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ ഞായറാഴ്ച വീണ്ടും ഹാജരാകാൻ അഭിഷേകിനോട് സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുനിസിപ്പൽ നിയമന ക്രമക്കേടിൽ മുൻമന്ത്രിയും തൃണമൂൽ എംഎൽഎയുമായ മദൻ മിത്രയുടെ വീട്ടിലും ആറ് ഫ്ലാറ്റിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ശനിയാഴ്ച പരിശോധന നടത്തി.










0 comments