പഞ്ചാബ് വിജിലൻസ് ഓഫീസിൽ സിബിഐ റെയ്ഡ്; കൈക്കൂലി കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മൊഹാലി: പഞ്ചാബ് സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗമായ വിജിലൻസ് ബ്യൂറോയുടെ മൊഹാലി ഓഫീസിൽ സിബിഐ മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ഒരു ഉദ്യോഗസ്ഥനടക്കം മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
വിജിലൻസ് ബ്യൂറോയിലെ ഇൻസ്‌പെക്ടർ ഹർജീന്ദർ സിംഗ്, ഇയാളുടെ സഹായികളായ രണ്ട് സ്വകാര്യ വ്യക്തികൾ എന്നിവരാണ് പിടിയിലായത്. അഴിമതിക്കേസിൽ നടപടി ഒഴിവാക്കുന്നതിനായി ഒരാളിൽ നിന്ന് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെത്തുടർന്നാണ് സിബിഐ നടപടി.
പണം കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. മൊഹാലിയിലെ വിജിലൻസ് ഓഫീസിൽ മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ നിർണായക രേഖകളും സിബിഐ സംഘം പിടിച്ചെടുത്തു. പഞ്ചാബിലെ അഴിമതി വിരുദ്ധ ഏജൻസിയിൽ തന്നെ അഴിമതി നടന്നത് സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
പിടിയിലായ ഇൻസ്‌പെക്ടറെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവരെ ഉടൻ തന്നെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.










0 comments