1,000 കോടിയുടെ സൈബർ തട്ടിപ്പ്; ബാങ്ക് മാനേജർ ഉൾപ്പെടെ 19 പേർക്കെതിരെ സിബിഐ കേസ്

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴി 1,000 കോടിയിലധികം രൂപയുടെ അനധികൃത പണം വെളുപ്പിച്ച സംഭവത്തിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ശാഖാ മേധാവി ഉൾപ്പെടെ 19 പേർക്കെതിരെ സിബിഐ കേസെടുത്തു.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിലുള്ള ബാങ്ക് ശാഖ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പ് നടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ 13 കറന്റ് അക്കൗണ്ടുകൾ ആരംഭിച്ച് അതിലൂടെ സൈബർ തട്ടിപ്പ് പണം കൈമാറിയതായാണ് കണ്ടെത്തൽ.
ബാങ്കിന്റെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂൾ ബ്രാഞ്ച് ഹെഡ് വികാസ് വധ്വയാണ് കേസിലെ പ്രധാന പ്രതി. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെവൈസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഈ അക്കൗണ്ടുകൾ തുടങ്ങിയതെന്ന് സിബിഐ എഫ്ഐആറിൽ പറയുന്നു.
വ്യാജ വാടക കരാറുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ബാങ്ക് ഉദ്യോഗസ്ഥർ തന്നെ ഈ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയെന്ന വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കി തട്ടിപ്പിന് കളമൊരുക്കി.
1,084 കോടി രൂപയുടെ ഇടപാടുകൾ ഇത്തരത്തിൽ അക്കൗണ്ടുകൾ വഴി നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന പണം വെളുപ്പിക്കാനാണ് ഈ അക്കൗണ്ടുകൾ പ്രധാനമായും ഉപയോഗിച്ചത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് സിബിഐ അന്വേഷണം തുടരുകയാണ്.










0 comments