ഹരിയാനയിൽ 169 കോടിയുടെ സർക്കാർ ഫണ്ട് തട്ടിപ്പ്
വിരമിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഐഎഎസ് ഉദ്യോഗസ്ഥൻ സിബിഐ അറസ്റ്റിൽ

ചണ്ഡീഗഡ്: ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എച്ച്എസ്പിസിബി) മുൻ മെമ്പർ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ പ്രദീപ് കുമാർ സിബിഐ അറസ്റ്റിൽ. 169 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് നടപടി. വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ പ്രവൃത്തി ദിവസമാണ് അദ്ദേഹത്തെ പിടികൂടിയത്.
സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങാനെന്ന വ്യാജേന, അനുമതിയില്ലാതെ 169 കോടി രൂപയുടെ സർക്കാർ പണം ചണ്ഡീഗഡിലെ ഐഡിഎഫ്‌സി ബാങ്കിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ എഫ്ഡി ഒന്നും തുടങ്ങിയില്ല. പകരം, വ്യാജ രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ തട്ടിയെടുക്കുകയാണ് ചെയ്തത്.
Related News
ഹരിയാനയിലെ സർക്കാർ വകുപ്പിന് ബാങ്കിങ് തട്ടിപ്പിലൂടെയുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിതെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ പ്രദീപ് കുമാർ പഞ്ച്കുല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കെയാണ് സിബിഐ അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
എട്ട് ഹരിയാന സർക്കാർ വകുപ്പുകൾ ഉൾപ്പെട്ട 504 കോടി രൂപയുടെ വൻ ബാങ്കിങ് തട്ടിപ്പിന്റെ ഭാഗമാണ് ഈ കേസ്. വ്യാജ സ്ഥിര നിക്ഷേപങ്ങളിലൂടെ പൊതുപണം തട്ടിയെടുത്ത് ഷെൽ കമ്പനികൾ വഴി മാറ്റുകയായിരുന്നു ഇവരുടെ രീതി.
Related News
ഹരിയാന വിജിലൻസിൽ നിന്നാണ് സിബിഐ ഈ അന്വേഷണം ഏറ്റെടുത്തത്. ബാങ്ക് അധികൃതരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 17 പ്രതികൾക്കെതിരെ ഏജൻസി ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ചണ്ഡീഗഡ് സ്മാർട്ട് സിറ്റി ലിമിറ്റഡ് (സിഎസ്‍സിഎൽ), ക്രെസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ തട്ടിപ്പുകളും സിബിഐ അന്വേഷിക്കുന്നുണ്ട്. മുതിർന്ന ഐഎഫ്ഒഎസ് ഉദ്യോഗസ്ഥനടക്കം മുൻപും ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.











0 comments