കാവേരി നദീജല തർക്കം; മഴ ലഭിച്ചിട്ടും വെള്ളം വിട്ടുനൽകിയില്ല, സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി തമിഴ്നാട് സർക്കാർ. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടക ജലം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
സിഡബ്ല്യുആർസി അനുവദിച്ച ജലത്തിന്റെ അളവും കർണാടക സർക്കാർ അനുവദിച്ച ജലത്തിന്റെ വിഹിതവും തമ്മിൽ വ്യത്യാസമുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം ഉടൻ വിട്ടുനൽകാൻ കർണാടക സർക്കാരിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലെ കെആർഎസ്, കബനി, ഹാരംഗി, ഹേമാവതി എന്നീ അണക്കെട്ടുകളിലെ ആകെ ജലസംഭരണി 77.537 ടിഎംസിയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ വിഹിതം വിട്ടുനൽകാൻ കർണാടകയ്ക്ക് മുന്നിൽ മറ്റ് വെല്ലുവിളികളൊന്നുമില്ലെന്നും ഹർജിയിൽ അറിയിച്ചു.
കാവേരിയിൽ നിന്ന് 15 ദിവസത്തേക്ക് തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കഴിഞ്ഞ ദിവസം കർണാടകക്ക് ഉത്തരവ് ലഭിച്ചിരുന്നു.തമിഴ്നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയിൽ നിന്ന് വിട്ടുകൊടുക്കണമെന്നായിരുന്നു കാവേരി ജല നിയന്ത്രണ സമിതിയുടെ നിർദേശം. ആവശ്യത്തിന് അളവിൽ വെള്ളം വിട്ടുനൽകാത്തതിനെ തുടർന്നാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.










0 comments