സിജെപി പ്രക്ഷോഭം; വിദ്യാർഥികൾക്കെതിരായ എഫ്ഐആറുകൾ സംസ്ഥാനങ്ങള്‍ക്ക് പിന്‍വലിക്കാം: സുപ്രീംകോടതി

ന്യൂഡൽഹി : കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തർ മന്തറിലും രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജൂലൈ 20ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനെതിരായ പൊലീസ് അതിക്രമങ്ങളെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിലാണ് കോടതിയുടെ നിരീക്ഷണം. എഫ്ഐആറുകളിൽ സംസ്ഥാനങ്ങൾക്ക് അന്വേഷണം തുടരാമെന്ന് ജൂലൈ 28ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് എഫ്ഐആറുകൾ പിൻവലിക്കുന്നതിന് തടസമാകുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് സിജെപി പ്രവർത്തകർ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
'ക്രിമിനൽ പശ്ചാത്തലമുള്ള' പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ജൂലൈ 28ലെ ഉത്തരവ് ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കു മാത്രമേ ബാധകമാകുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ക്രിമിനൽ പശ്ചാത്തലം' എന്ന പ്രയോഗം അത്തരമൊരു അർത്ഥത്തിൽ മനസിലാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പ്രതിഷേധങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.









0 comments