മന്ത്രിസ്ഥാനം ലഭിച്ചില്ല; കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ രാജിവച്ചു

ബംഗളൂരു: കർണാടക മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ വി പാട്ടീൽ രാജിവച്ചു. പുതിയ മന്ത്രിസഭയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് രാജി. ഇൻഡിയിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു യശവന്തരായഗൗഡ. ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിയ്ക്ക് രാജിക്കത്ത് കൈമാറി. പിന്നാലെ കോൺഗ്രസ് നേതൃത്വം അനീതി കാണിച്ചെന്ന് പറഞ്ഞ് യശവന്തരായഗൗഡയുടെ അനുയായികൾ പ്രധിഷേധവുമായി രംഗത്തെത്തി.
കർണാടകത്തിൽ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ചയാണ് പുനഃസംഘടിപ്പിച്ചത്. സംസ്ഥാന കോൺഗ്രസിനകത്തെ അധികാര തർക്കങ്ങൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ് 28ന് രാജിവെച്ചിരുന്നു. പിന്നാലെ ജൂൺ മൂന്നിന് മുഖ്യമന്ത്രി ഡി കെ ശിവകുമാറും13 മന്ത്രിമാരും ചുമതലയേറ്റു. പുനഃസംഘനയിലൂടെ 20പേർ കൂടി മന്ത്രിസഭയിലെത്തി.
പുനഃസംഘടനയിൽ ഉൾപ്പെട്ട 20പേരിൽ 12പേർ ആദ്യമായി മന്ത്രിസഭയിൽ എത്തുന്നവരാണ്. ശേഷിച്ച എട്ടുപേർ നേരത്തെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരുമാണ്. ഗായത്രി ശാന്തേഗൗഡയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. നിയമസഭയുടെ പുതിയ സ്പീക്കറായി ജി സ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ സ പൊന്നണ്ണയെയും തിരഞ്ഞെടുത്തു. മുൻ സ്പീക്കർ യു ടി ഖാദർ ജൂണിൽ ആരോഗ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.










0 comments