വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ ആവശ്യപ്പെടുന്ന കേസുകൾ റദ്ദാക്കാൻ കോടതികൾ തയാറാവണം; ജസ്റ്റിസ് അഭയ് ഓഖ

മുംബൈ: പൗരന്മാർ എന്താണ് പറയേണ്ടതെന്നും പറയേണ്ടാത്തതെന്നും ഉപദേശിക്കലല്ല കോടതികളുടെ ജോലിയെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓഖ. അഭിപ്രായവ്യത്യാസങ്ങളെയും വിയോജിപ്പുകളെയും നിശ്ശബ്ദമാക്കാൻ വേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകൾ ധൈര്യപൂര്‍വ്വം റദ്ദാക്കാൻ ഭരണഘടനാ കോടതികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിൽ നടന്ന പ്രഥമ അഡ്വക്കേറ്റ് ഹാറൂൺ സോൽക്കർ മെമ്മോറിയൽ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൗരര്‍ക്ക് എല്ലാവർക്കും ഉണ്ട്. ഇത്തരം പ്രതിഷേധങ്ങൾ പരിഗണിക്കേണ്ടത് യഥാര്‍ത്ഥത്തിൽ സർക്കാറിന്റെ ചുമതലയാണ്. അത് നിരസിക്കപ്പെടുമ്പോൾ വീണ്ടും പ്രതിഷേധിക്കുകയല്ലാതെ മറ്റ് വഴിയില്ല. ഹർജിക്കാർ പറയുന്ന കാര്യങ്ങളോട് കോടതികൾക്ക് യോജിപ്പില്ലെങ്കിൽ പോലും അവരുടെ ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം (ആർട്ടിക്കിൾ 19(1)(a), 21) സംരക്ഷിക്കാൻ കോടതികൾ ബാധ്യസ്ഥരാണ്.
ഭരണാധികാരികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പൗരന്മാർ പറയണമെന്ന് പ്രതീക്ഷിക്കാനാകില്ല. വിമർശനങ്ങളോടുള്ള അസഹിഷ്ണുത വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയാണ്. വിയോജിപ്പുണ്ടെങ്കിൽ പകരം സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് വേണ്ടത്, അല്ലാതെ വ്യക്തിപരമായി ആക്രമിക്കുകയല്ല.
"ഒരു കുറ്റം നിലനിൽക്കുന്നുണ്ടോ എന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും മാത്രമാണ് കോടതി നോക്കേണ്ടത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ കോടതികൾ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുന്നത്?" — ജസ്റ്റിസ് അഭയ് ഓഖ
ജനാധിപത്യവും മതേതരത്വവും ഉൾപ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങളെ മാനിക്കാൻ ഇന്നത്തെ സർക്കാരുകൾ അപൂർവ്വമായേ തയ്യാറാകുന്നുള്ളൂ എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വഴികൾ അടയുകയാണെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.










0 comments