ഒഡീഷയിൽ ദളിത് കോളനിയിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു; ജാതി വിവേചനമെന്ന് നാട്ടുകാർ

കോളനി നിവാസികൾ മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo Credit: NDTV
ബൊളാങ്കിർ: ഒഡീഷയിലെ ബൊളാങ്കിർ ജില്ലയിൽ ദളിത് വിഭാഗങ്ങൾ താമസിക്കുന്ന കോളനിയിലേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും വിച്ഛേദിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടതായും, തെരുവ് വിളക്കുകൾ അണച്ചതോടെ പ്രദേശം ഇരുട്ടിലായതായും നാട്ടുകാർ പറഞ്ഞു. ഇതിന് പിന്നിൽ ജാതി വിവേചനമാണെന്ന് കോളനി നിവാസികൾ പരാതിപ്പെട്ടു.
"മറ്റുള്ളവർക്ക് വൈദ്യുതിയും വെള്ളവും ലഭിക്കുന്നുണ്ട്, എന്നാൽ ഞങ്ങൾക്ക് മാത്രം അത് നിഷേധിക്കപ്പെടുന്നു. അന്തസ്സോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണം. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൊടുംചൂടിലും വെള്ളമില്ലാതെ ഞങ്ങൾ വലയുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണണം," - പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാന്താബഞ്ചി തഹസിൽദാർ ബിശ്‌നാഥ് ഖൽഖോ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യേക സംഘം ഉടൻ തന്നെ പ്രദേശം സന്ദർശിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.










0 comments