ബില്ലുകൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ സുപ്രീംകോടതിക്ക് കഴിയുമോ? - രാഷ്ട്രപതി

ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ചോദ്യമുന്നയിച്ച് രാഷ്ടപതി ദ്രൗപതി മുർമു. ഭരണഘടനയിൽ അത്തരം നിബന്ധനകളൊന്നുമില്ലെങ്കിൽ സുപ്രീംകോടതിക്ക് എങ്ങനെയാണ് വിധി പ്രസ്താവിക്കാനാവുക എന്ന് രാഷ്ട്രപതി ആരാഞ്ഞു. തമിഴ്‌നാട് സർക്കാർ ഗവർണർ ആർ എൻ രവിക്കെതിരെ സമർപ്പിച്ച ഹർജിയിൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി മൂന്നുമാസം സമയപരിധിനിശ്ചയിച്ചിരുന്നു. ഈ വിധി രാഷ്ട്രപതിക്കും ബാധകമായിരുന്നു. പിന്നാലെയാണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.
ഭരണഘടനയുടെ ആർട്ടിക്കിൾ 143(1) പ്രകാരം രാഷ്ട്രപതിയുടെ സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തത്. പ്രസിഡൻഷ്യൽ റഫറൻസ് എന്ന അധികാരം ഉപയോഗിച്ച് 14 ചോദ്യങ്ങളിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടി. ഭരണഘടനയുടെ 200,201 വകുപ്പുകൾ പ്രകാരം രാഷ്ട്രപതിക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി ഇല്ല എന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ജെ ബി പർദിവാലയും ആർ മഹാദേവനും ചേർന്നാണ് ഏപ്രിൽ 8ന് വിധി പ്രസ്താവിച്ചത്. 415 പേജുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി, അതേ ബെഞ്ച് തന്നെ പരിഗണിക്കേണ്ടതിനാൽ അനുകൂലമായ ഫലം ലഭിക്കില്ലെന്ന് അറിയാവുന്നതിനാലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത് എന്നാണ് വിവരം.










0 comments