ഭക്ഷ്യവിഷബാധ: ലണ്ടനിലേയ്ക്ക് പറന്ന വിമാനത്തിലെ പൈലറ്റുമാർക്ക് ദേഹാസ്വാസ്ഥ്യം

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവത്തിൽ ബ്രിട്ടീഷ് എയർവെയ്സ് അന്വേഷണം ആരംഭിച്ചു. മൂന്ന് പൈലറ്റുമാർക്കും ഭക്ഷ്യവിഷബാധയേറ്റതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹൈദരാബാദിലെ ഹോട്ടലിൽ വെച്ച് ഇവർ മൂന്നുപേരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചിരുന്നതായി സൂചനയുണ്ട്. കൂടാതെ, പുറത്തുനിന്നുള്ള ഒരു കമ്പനി വിതരണം ചെയ്ത കുപ്പിവെള്ളവും ഇവർ കുടിച്ചിരുന്നു. ഇതാണോ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്. ഹൈദരാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബിഎ276 വിമാനത്തിലാണ് സംഭവം.
ഹൈദരാബാദിൽ താമസിച്ച ശേഷം യാത്രതിരിച്ച പൈലറ്റുമാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വിമാനം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്ക് ഗുരുതരമായ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് വിമാനത്തിനുള്ളിൽ വെച്ച് ഓക്സിജൻ നൽകേണ്ടി വന്നുവെന്നും ലണ്ടനിൽ ഇറങ്ങിയ ഉടൻ വൈദ്യസഹായം തേടി.
മറ്റ് രണ്ട് പൈലറ്റുമാർക്കും സമാന ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും സുരക്ഷിതമായി വിമാനം ലണ്ടനിൽ ഇറക്കാൻ സാധിച്ചു. പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ ഹൈദരാബാദിലെ പൈലറ്റുമാരുടെ താമസസൗകര്യങ്ങളും ഹോട്ടൽ ക്രമീകരണങ്ങളും കമ്പനി പുനഃപരിശോധിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ പൈലറ്റുമാർ എയർ സേഫ്റ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.










0 comments