print edition ജൻ ആക്രോശ് റാലി : അഭിവാദ്യം ചെയ്ത് ബിജെപി സർക്കാർ തല്ലിച്ചതച്ച ബാലൻ

ദേവ് വേദിയിൽ
ന്യൂഡൽഹി: സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ജൻ ആക്രോശ് റാലിയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത് പന്ത്രണ്ടുകാരനെ പരിചയപ്പെടുത്തിയാണ്. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ടിബ്ബിയിൽ നിന്നുള്ള അഞ്ചാം ക്ലാസുകാരൻ ദേവ് ആയിരുന്നു അത്. കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കാലത്ത് കർഷക പ്രതിഷേധത്തിനിടെ പൊലീസിൽ നിന്ന് ക്രൂരമായി മർദനമേറ്റ ദേവ് ഉറച്ച നിശ്ചയദാർഢ്യത്തോടെ സദസിനെ അഭിവാദ്യം ചെയ്തു.
എഥനോൾ ഫാക്‌ടറി സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു കർഷകരുടെ പ്രതിഷേധം. തന്റെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുതിർന്നവരോടൊപ്പം ദേവും അണിചേർന്നു. കർഷകരെ തല്ലിച്ചതച്ച പൊലീസ് കുട്ടിയായ ദേവിനെയും വെറുതെവിട്ടില്ല. ദേവിനും കർഷകർക്കും മർദനമേറ്റതോടെ സമരം കൂടുതൽ ശക്തമായി. കർഷകരും തൊഴിലാളികളും സമരത്തിന് പിന്തുണയുമായെത്തി. സ്ഥലത്ത് സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ഒടുവിൽ സർക്കാരിനും സ്വകാര്യ കന്പനിക്കും പിന്തിരിയേണ്ടി വന്നു.
സാമ്രാജ്യത്വവിരുദ്ധ സന്ദേശം പകർന്ന് യുഎസ് പൗരൻ
ജൻ ആക്രോശ് റാലിയിൽ സാമ്രാജ്യത്വവിരുദ്ധ സന്ദേശം പകർന്ന് യുഎസ് പൗരൻ ബെഞ്ചമിൻ കമ്മിങ്‌സ്. ഷിക്കാഗോയിൽ നിന്നുള്ള ബെഞ്ചമിൻ കേന്ദ്രസർക്കാരിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിക്കാനാണ് രാംലീല മൈതാനിൽ എത്തിയത്. ബെഞ്ചമിന്റെ പങ്കാളി പാതി മലയാളിയായ മേഘ പാപ്പച്ചനും കൂടെയുണ്ടായിരുന്നു.
"സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം. ഞങ്ങൾ അമേരിക്കക്കാർ ഡോണൾഡ് ട്രംപിനെതിരെ സമരം ചെയ്യുകയാണ്. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന ക്ഷേമ പദ്ധതികളെല്ലാം ട്രംപ് റദ്ദാക്കി. യുദ്ധത്തിന് വേണ്ടിയാണ് എല്ലാ പണവും ചെലവഴിക്കുന്നത്. മോദിയെ കൂട്ടുപിടിച്ച് ഇന്ത്യയെയും ഇവിടെയുള്ള കർഷകരെയും ചൂഷണം ചെയ്യാനാണ് ട്രംപിന്റെ ശ്രമം. കോർപറേറ്റുകളെ സഹായിക്കുകയല്ലാതെ കർഷകർക്കായി ട്രംപ് ഒന്നും ചെയ്യുന്നില്ല. '– ബെഞ്ചമിൻ ദേശാഭിമാനിയോട് പറഞ്ഞു.
പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്‌ഡി പഠനത്തിന് ഷിക്കാഗോയിൽ എത്തിയപ്പോഴാണ് മേഘ ബെഞ്ചമിനെ പരിചയപ്പെടുന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശി മേഘയുടെ അച്ഛൻ. അമ്മ അലഹബാദ് സ്വദേശിയാണ്. വർഷങ്ങളായി ഡൽഹിയിലാണ് താമസം.










0 comments