പട്ടം പറത്തലിനിടെ വീണ്ടും ദുരന്തം; സൂറത്തിൽ സൈക്കിൾ ചവിട്ടുന്നതിനിടെ പട്ടം കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരൻ മരിച്ചു

സൂറത്ത് : ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ സൈക്കിൾ ചവിട്ടുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച ജഹാംഗിരാബാദ് പ്രദേശത്തെ ആനന്ദ് വില്ല അപ്പാർട്ട്മെന്റ് കോമ്പൗണ്ടിലാണ് അപകടമുണ്ടായത്. പട്ടം പറത്തുന്ന മകരസംക്രാന്തി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഹസിറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായ അമോൽ ബോർസെയുടെ മകൻ റെഹാൻഷ് ബോർസെയാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് റെഹാൻഷിന്റെ കഴുത്തിൽ പട്ടം പറത്താനുപയോഗിക്കുന്ന ചരട് (മാഞ്ച) കുടുങ്ങിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സൈക്കിൾ ചവിട്ടുന്നതിനിടെ ചരട് കുട്ടിയുടെ കഴുത്തിൽ കുടുങ്ങുന്നതിന്റെയും കുട്ടി സൈക്കിളിൽ നിന്ന് വീഴുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
കഴിഞ്ഞ ദിവസം പട്ടം കുരുങ്ങി ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് ഫ്ലൈഓവറിലായിരുന്നു സംഭവം. റഹാൻ, ഭാര്യ റഹാന, ഏഴുവയസുകാരിയായ മകൾ ഐഷ എന്നിവരാണ് മരിച്ചത്. ഫ്ലൈഓവറിന് മുകളിൽകൂടി സഞ്ചരിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് റഹാന്റെ കഴുത്തിൽ ചുറ്റുകയായിരുന്നു. ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഫ്ലൈഓവറിന്റെ മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മൂവരും 70 അടി താഴ്ചയിലേക്ക് വീണു. റഹാനും ഐഷയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രഹനയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.










0 comments