എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള പോരാട്ടം, ഒരിഞ്ച് പിന്മാറില്ല: രാമദാസ്
ടിസ്സിലെ സസ്‌പെൻഷൻ ; ഹൈക്കോടതി വിധി പ്രത്യാഘാതമുണ്ടാക്കും

രാമദാസ് പ്രിനി
മുംബൈ : കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മലയാളി ദളിത് ഗവേഷകൻ രാമദാസ് പ്രിനി ശിവാനന്ദന്റെ ഹർജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ഗുരുതര പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണ്. രാജ്യത്തെ സർവകലാശാലകളിൽ ഒരു വിദ്യാർഥിക്കും സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് അവകാശമുണ്ടാകില്ലെന്ന അപകട സാഹചര്യമൊരുക്കുന്നതാണ് വിധി.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ രാമദാസ് ദേശാഭിമാനിയോട് പറഞ്ഞു. ബിജെപിയെ, കേന്ദ്രസർക്കാരിനെ വിമർശിക്കാൻ പാടില്ലെന്ന പ്രതിലോമകരമായ നിലപാടിനെതിരാണ് പോരാട്ടം. ഡൽഹിയിൽ നടത്തിയ വിദ്യാർഥി മാർച്ചിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച രാമദാസിന്റെ നടപടി ദേശവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ചാണ് ടിസ്സ് നടപടിയെടുത്തത്. അതിനെ ശരിവയ്‌ക്കുന്നതായി ഹൈക്കോടതി വിധി. കേന്ദ്ര സർക്കാരിന്റെ ഫെലോഷിപ് വാങ്ങുന്നതിനാൽ രാമദാസിന്റെ രാഷ്‌ട്രീയ പ്രവർത്തനം നടപടി അർഹിക്കുന്നെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. നിങ്ങൾക്ക് രാഷ്‌ട്രീയമുള്ളതുപോലെ സർവകലാശാലയ്‌ക്കും രാഷ്‌ട്രീയമാകാം എന്നാണ് കോടതി പറയുന്നത്. ഇതോടെ, ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുമെന്ന സ്ഥിതിയുണ്ടാകും. വിദ്യാർഥികളുടെ ഗവേഷണ പ്രവർത്തനം രാജ്യത്തിന്റെ മുന്നോട്ടുപോക്കിനെ സഹായിക്കുന്നവയാണ്. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കും മുകളിലാണ് ഏതെങ്കിലും സർവകലാശാലയുടെ അച്ചടക്ക നിയമങ്ങൾ എന്നുവരുന്നത് അംഗീകരിക്കാനാകില്ല. ഫെലോഷിപ് ചാരിറ്റിയല്ലെന്നും മത്സരപരീക്ഷകൾ ജയിച്ചെത്തുന്ന വിദ്യാർഥിയുടെ അവകാശമാണ്.
എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാകുന്ന സാഹചര്യം ഉണ്ടാകുംവരെ പോരാട്ടത്തിൽനിന്ന് ഒരിഞ്ച് പിന്മാറാൻ ഉദ്ദേശ്യമില്ല. ജനാധിപത്യവിരുദ്ധമായ യുജിസി മാർഗനിർദേശങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം എന്നിവ പിൻവലിക്കുക, വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24ന് വിദ്യാർഥികളുടെ സംയുക്തവേദി നടത്തുന്ന പാർലമെന്റ് മാർച്ചിന് എല്ലാ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും രാമദാസ് പറഞ്ഞു.








0 comments