print edition ബാബ്‌റി മസ്ജിദ് തകർത്തതിനെതിരായ അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല: ബോംബൈ ഹൈക്കോടതി

മുംബൈ: ബാബ്‌റി മസ്‌ജിദ് തകർത്തതിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവകാശമുണ്ടെന്നും ജസ്റ്റിസ് മാധവ് ജാംദർ ചൂണ്ടിക്കാട്ടി.
ബാബ്‌റി മസ്‌ജിദ് തകർത്തതിനെതിരെയും വഖഫ് ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധിച്ചതിന് രണ്ടുപേർക്കെതിരെ മുംബൈ പൊലീസ് പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
‘ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്കെതിരെമാത്രം വിവേചനപരമായി നടപടി സ്വീകരിക്കാനാകില്ല. ബാബ്‌റി മസ്ജിദ് വിഷയത്തിലെ മുദ്രാവാക്യങ്ങൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്ന സർക്കാർ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ ഹനിക്കാനാകില്ലെന്നും നാടുകടത്തൽപോലുള്ള അസാധാരണനടപടികൾ നിയമവ്യവസ്ഥകൾ പാലിച്ചുകൊണ്ടുമാത്രമേ നടപ്പിലാക്കാവൂ’യെന്നും കോടതി ചൂണ്ടിക്കാട്ടി.










0 comments