എസ് ജെ സൂര്യയുടെ 'കില്ലർ' സിനിമ സെറ്റിലെ പൊട്ടിത്തെറി; അപകടം രണ്ടാം തവണ, ഷൂട്ടിങ് നിർത്തിവെച്ചു

അപകടം നടന്ന സിനിമ സെറ്റ്
ചെന്നൈ: നടനും സംവിധായകനുമായ എസ് ജെ സൂര്യയുടെ കില്ലർ സിനിമ സെറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നാലു പേർക്ക് പരിക്കേറ്റു. സ്റ്റണ്ട്മാൻ ആയ മാധവൻ (26) ആണ് മരിച്ചത്. സാങ്കേതിക പ്രവർത്തകരായ ശക്തിവേൽ (27) സൂര്യ (23), ദിനകരൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരംപൂരിലെ ബിന്നി മിൽസ് കോംപ്ലക്സിൽ വച്ച് ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ ബലൂൺ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
വലിയ സിലിൻഡറിൽനിന്നുള്ള കാർബൺഡൈ ഓക്സൈഡ് വാതകം ചെറിയ സിലിൻഡറിലേക്കു മാറ്റുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സാങ്കേതിക പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മാധവൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് ചിത്രത്തിൻറെ ഷൂട്ടിങ് താൽകാലികമായി നിർത്തിവച്ചു. അപകട സമയത്ത് സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല.
ഇതേ സിനിമയുടെ സെറ്റിൽ വെച്ച് നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ആറ് മാസം മുൻപുണ്ടായ അപകടത്തിൽ എസ് ജെ സൂര്യക്ക് പരിക്കേറ്റിരുന്നു. റോപ്പ് പൊട്ടിയാണ് അന്ന് അപകടം നടന്നത്. സൂര്യക്ക് കാലിനാണ് പരിക്ക് സംഭവിച്ചത്. രണ്ടാമത്തെ അപകടത്തിൽ ഒരു മരണം കൂടി റിപ്പോർട് ചെയ്തതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ ഉൾപ്പടെ പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊട്ടിത്തെറിയുടെ യഥാർഥ കാരണം വൈകാതെ കണ്ടെത്തുമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments