print edition റീപോളിങ്: ഫാൾടയിൽ ബിജെപിക്ക് ജയം

ഗോപി
Published on May 25, 2026, 12:00 AM | 1 min read
കൊൽക്കത്ത: പശ്ചിമബംഗാളിൽ വ്യാപക ക്രമക്കേടും അക്രമ സംഭവങ്ങളും ഉണ്ടായതിനെ തുടർന്ന് റീപോളിങ് നടത്തിയ ഫാൾട നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദേബാങ്‌ശു പാണ്ഡെ 1,09,021 വോട്ടിന് ജയിച്ചു. സിപിഐ എം സ്ഥാനാർഥി ശംഭുനാഥ് കുർമി 40,645 വോട്ടുനേടി രണ്ടാമതെത്തി. കോൺഗ്രസിന്റെ അബ്‌ദുർ റസാഖ് മൊല്ലയ്‌ക്ക് 10084 വോട്ടാണ് കിട്ടിയത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാന് കിട്ടിയത് 7783 വോട്ടുമാത്രം. പരാജയഭീതിയെ തുടർന്ന് വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് ജഹാംഗിർ മത്സരത്തിൽനിന്ന് പിന്മാറി.
സിപിഐ എമ്മിന് മുന്നേറ്റം
സിപിഐ എം വലിയ മുന്നേറ്റമാണ് നടത്തിയത്. 2021ൽ ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസാണ് ഫാൾടയിൽ മത്സരിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥി 7452 വോട്ടുകളാണ് നേടിയത്. 2024ലെ പൊതുതെരഞ്ഞടുപ്പിൽ ഡയമണ്ട് ഹാർബർ ലോക്‌സഭ മണ്ഡലത്തിൽപ്പെട്ട ഫാൾടയിൽ സിപിഐ എം സ്ഥാനാർഥിക്ക് 2315 വോട്ടാണ് കിട്ടിയത്. അവിടെനിന്നാണ് സിപിഐ എം 40645 വോട്ടുനേടി വലിയ മുന്നേറ്റം നടത്തിയത്.
ഏപ്രിൽ 29ന് ഫാൾടയിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. എന്നാൽ വ്യാപക ക്രമക്കേട് വ്യക്തമായതോടെയാണ് റീപോളിങ് തീരുമാനിച്ചത്. തൃണമൂൽ അക്രമികൾ നിരവധി ബൂത്തുകളിൽ കടന്നുകയറി. എതിർ സ്ഥാനാർഥികളുടെ ചിഹ്നം ടേപ്പ് ഒട്ടിച്ച് മറച്ചു. സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും പരാതികളുയർന്നു.











0 comments