70 ലക്ഷത്തിന്റെ കരിമരുന്ന് പ്രയോഗം; വിവാദമായി ബിജെപി എംഎൽഎയുടെ മകന്റെ കല്യാണം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് (ഗോലു) ശുക്ലയുടെ മകന്റെ ആഡംബര വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോടികൾ ചെലവിട്ട് നടത്തിയ വിവാഹത്തിലെ കരിമരുന്ന് പ്രയോഗവും ക്ഷേത്രത്തിനുള്ളിൽ വച്ച് നടത്തിയ ചടങ്ങുകളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയുടെ വിവാഹമാണ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയുടെ കരിമരുന്ന് പ്രയോഗമാണ് വിവാഹത്തോടനുബന്ധിച്ച് നടന്നതെന്നാണ് റിപ്പോർട്ട്.
ആകാശം വർണ്ണാഭമാക്കിയ ഈ വെടിക്കെട്ടിന്റെ വീഡിയോകൾ 'സെലിബ്രിറ്റി വിവാഹങ്ങളോട്' ഉപമിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹവേളയിൽ നടന്ന വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപ ചെലവാക്കിയതിനെ തുടർന്ന് എംഎൽഎക്കെതിരെ വൻ പ്രതിഷേധം തന്നെ ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഖജ്രാന ഗണപതി ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിനുള്ളിൽ വച്ചാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്.
വിവിഐപി പരിഗണനയിലാണ് വിവാഹം നടന്നതെന്നതും വലിയ വിമർശനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ അലങ്കാരങ്ങളാണ് വിവാഹ വേദിയിൽ ഒരുക്കിയിരുന്നതെന്നും വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമാണെന്നുമാണ് വിഷയത്തിൽ ബിജെപി വക്താക്കളുടെ പ്രതികരണം.










0 comments