‘മദ്രസകളിൽ നിന്ന് ക്രിമിനലുകൾ ഉണ്ടാകുന്നു’; നിയമസഭയിൽ വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ

കൊൽക്കത്ത: മദ്രസകൾ ക്രിമിനലുകളെയാണ് സൃഷ്ടിക്കുന്നതെന്ന വർഗീയ പരാമർശവുമായി പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ. നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്.
മമത സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ നയങ്ങളെ വിമർശിക്കവെയായിരുന്നു എംഎൽഎയുടെ വിദ്വേഷ പ്രസംഗം. സംസ്ഥാന സർക്കാർ മദ്രസ വിദ്യാഭ്യാസത്തിനായി വലിയ തുക വകയിരുത്തുന്നുണ്ടെന്നും എന്നാൽ ഇതിലൂടെ മുസ്‌ലിം സമുദായത്തിൽ നിന്ന് ഡോക്ടർമാരോ എഞ്ചിനീയർമാരോ ഉണ്ടാകുന്നില്ലെന്നും മറിച്ച് ക്രിമിനലുകൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമാണ് അഗ്നിമിത്ര സഭയിൽ പറഞ്ഞത്.
തൃണമൂൽ സർക്കാർ 4000 കോടിയിലധികം രൂപ ന്യൂനപക്ഷ വികസനത്തിനായി ചെലവഴിക്കുന്നതിനെ അവർ വിമർശിച്ചു. അഗ്നിമിത്രയുടെ പ്രസ്താവനയ്ക്കെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തി.
ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ സ്വത്താണെന്നും അഗ്നിമിത്രയ്ക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ പരാമർശം നടത്തിയ എംഎൽഎയെ പുറത്താക്കണമെന്ന് മന്ത്രി സിദ്ദിഖുള്ളാ ചൗദരി ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ അഗ്നിമിത്രയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ ബിമൻ ബാനർജി ഉത്തരവിട്ടു. എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ടോളം ടിഎംസി നേതാക്കൾ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.










0 comments