പണം വാരി ബിജെപി; ബോണ്ട് വഴി കിട്ടിയത് 1,685 കോടി, അക്കൗണ്ടിൽ 7,000 കോടിയിലധികം

ന്യൂഡൽഹി: 2023-24 കാലയളവിൽ ബിജെപി ചെലവഴിച്ചത് 1,754.06 കോടി. 2024 മാർച്ച് 31 ലെ കണക്കനുസരിച്ച് ബിജെപിയുടെ പക്കൽ 7,113.80 കോടി രൂപ ബാങ്ക് ബാലൻസുള്ളതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. കോൺഗ്രസിന്റെ പക്കൽ 857.15 കോടി രൂപയാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 2023-24 കാലയളവിൽ ബിജെപി ചെലവഴിച്ചത് 1,754.06 കോടിയാണ്. 2022-23ൽ ചെലവഴിച്ചതാകട്ടെ 1,092 കോടി രൂപയും. അതായത് ഒരു വർഷത്തിനിടയിൽ ബിജെപിയുടെ ചെലവിൽ 60 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.
2022-23 ൽ 192.56 കോടി രൂപയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കാലയളവിലെ ചെലവ്. ഇത് 2023-24 കാലയളവിൽ 619.67 കോടി രൂപയായി ഉയർന്നു. 2024 മാർച്ച് 16 നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ നൽകിയ കണക്കുകൾ പ്രകാരം, 2023-24 കാലയളവിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിയുടെ അക്കൗണ്ടിലേക്ക് 1,685.69 കോടി രൂപയാണ് വന്നിട്ടുള്ളത്. മുൻ വർഷം ഇത് 1294.15 കോടി രൂപയായിരുന്നു. ഗ്രാന്റുകൾ, സംഭാവനകൾ, എന്നിവയിലൂടെ 2023-24 കാലയളവിൽ 1,225.11 കോടി രൂപ കോൺഗ്രസ് സ്വീകരിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. 2024 മാർച്ച് 31 ന് ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ച 828.36 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. പരസ്യങ്ങൾക്കായി ഇലക്ട്രോണിക് മീഡിയയിൽ 434.84 കോടിയും അച്ചടി പരസ്യങ്ങൾക്കായി 115.62 കോടിയും ഉൾപ്പെടെ 591 കോടി രൂപയാണ് ബിജെപി ഈ വർഷം ചെലവഴിച്ചത്.
2023-24 കാലയളവിൽ വിമാനങ്ങൾ/ഹെലികോപ്റ്ററുകൾക്കായി 174 കോടി രൂപ ചെലവഴിച്ചു, 2022-23ൽ ഇത് 78.23 കോടി രൂപയായിരുന്നു. 2024-ലെ റാലി, മീറ്റിങ്ങ് തുടങ്ങിയ ചെലവുകൾക്കായി 84.32 കോടി രൂപയും 2023-24 ൽ 75.14 കോടി രൂപയും ബിജെപി ചെലവഴിച്ചു.
കോൺഗ്രസാകട്ടെ 2023-24 കാലയളവിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്കായി 207.94 കോടി രൂപയും അച്ചടി പരസ്യങ്ങൾക്കായി 43.73 കോടി രൂപയുമാണ് ചെലവഴിച്ചത്. വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ എന്നിവയ്ക്കായി 62.65 കോടി രൂപയും ചെലവഴിച്ചു. തങ്ങളുടെ സ്ഥാനാർഥികൾക്ക് കോൺഗ്രസ് 238.55 കോടി രൂപ ധനസഹായം നൽകുകയും ചെയ്തു. 2023-24 കാലയളവിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര 2 ന് 49.63 കോടി രൂപ ചെലവഴിച്ചതായി പാർടി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.









0 comments