print edition ഒളിച്ചോട്ടം തുടര്‍ന്ന് മോദിയും അമിത് ഷായും


എം അഖിൽ
Published on Aug 12, 2026, 02:27 AM | 1 min read
ന്യൂഡൽഹി : അയോധ്യക്ഷേത്രക്കൊള്ളയില്‍ ചര്‍ച്ച ഒഴിവാക്കാനും വിദ്യാര്‍ഥിവേട്ടയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ നിന്നും അമിത് ഷായെ രക്ഷിക്കാനും ബിജെപി നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷം സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം. സഭയ്ക്ക് പുറത്തും ഇതേ നിലപാടാണ് ഭരണപക്ഷം തുടര്‍ന്നത്. തുടര്‍ച്ചയായ 17ാം ദിവസവും പാർലമെന്റ് സ്‌തംഭിച്ചു.
സഭയ്ക്കുപുറത്ത് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ എൻഡിഎ എംപിമാർ സംഘടിതമായി മുദ്രാവാക്യം മുഴക്കി പാഞ്ഞടുത്തു. ഇരുപക്ഷത്തിനും നടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ‘മതിൽ’ തീർത്താണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ചൊവ്വാഴ്ച ലോക്‌സഭ നടപടി ആരംഭിച്ച ഉടൻ പ്രതിപക്ഷം രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ ചർച്ച ആവശ്യപ്പെട്ടു. വിദ്യാർഥി വേട്ടയിൽ അമിത് ഷാ സംസാരിക്കാമെന്ന് അറിയിച്ചിട്ടും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നായി സ്‌പീക്കർ ഓം ബിർള.
വിദ്യാർഥിവേട്ടയും കാണിക്കക്കൊള്ളയും ഒരുപോലെ പ്രധാനപ്പെട്ട വിഷയമാണെന്നും രണ്ടിലും ചർച്ച നടത്താമെന്ന് സർക്കാർ ഉറപ്പുനൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അമിത് ഷായുടെ ‘നിറംപിടിപ്പിച്ച കഥകൾ’ കേൾക്കാൻ താൽപ്പര്യമില്ല. വിദ്യാര്‍ഥിവേട്ടയുടെ ഉത്തരവാദിത്വം ആർക്കാണെന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്, പ്രതിപക്ഷം നിലപാടെടുത്തു. വർഷകാലസമ്മേളനം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ സഭയിലെത്തി പ്രതിപക്ഷത്തെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിതി ഷായും ധൈര്യം കാണിച്ചില്ല.
സഭയിൽ ഹാജരായില്ലെങ്കിലും ഇരുവരും പാർലമെന്റില്‍ എൻഡിഎ എംപിമാരുടെ യോഗത്തിൽ പങ്കെടുത്തു. പിന്നാലെ സഭയ്ക്ക് പുറത്ത് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ എൻഡിഎ എംപിമാർ പ്രതിപക്ഷ എംപിമാരുടെ മുന്നിലെത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ‘കേരളം’ ബിൽ ചർച്ചയില്ലാതെ പാസാക്കി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ സംസ്ഥാനത്തിന്റെ ഒൗദ്യോഗിക നാമം ‘കേരള’യിൽ നിന്നും ‘കേരളം’ ആക്കുന്ന ബിൽ ചർച്ച കൂടാതെ പാസാക്കി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. സഹകരണസംഘങ്ങളിൽ ദേശീയ സഹകരണ വികസന കോർപറേഷൻ പിടിമുറുക്കുന്ന വ്യവസ്ഥകളുള്ള ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബില്ലും ലോക്‌സഭ അംഗീകരിച്ചു.









0 comments