വാഹനാപകടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു; പിന്നാലെ സംഘർഷം, കടകൾക്ക് തീയിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലുള്ള ധന്ധുക്കയിൽ ബൈക്കുകൾ തമ്മിലിടിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ ഒരു സംഘം ആളുകൾ പ്രദേശത്തെ എട്ടോളം കടകൾക്ക് തീയിട്ടു. ശനിയാഴ്ച ഉച്ചയോടെയുണ്ടായ സംഭവത്തിൽ ധർമ്മേഷ് ഗമാര (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
രണ്ട് യുവാക്കളുടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. അപകടത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നാലെ ഒരു വിഭാഗം യുവാക്കൾ മറ്റേയാളുടെ വീട്ടിലേക്ക് സംഘടിച്ചെത്തുകയുമായിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് ധർമ്മേഷ് ഗമാരയ്ക്ക് കത്തികൊണ്ടുള്ള കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ധർമ്മേഷ് അമിതമായി രക്തം വാർന്നാണ് മരിച്ചതെന്ന് അഹമ്മദാബാദ് റൂറൽ എസ്പി ഓം പ്രകാശ് ജാട്ട് അറിയിച്ചു.
യുവാവിന്റെ മരണവാർത്ത പുറത്തുവന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. റോഡരികിലെ എട്ടോളം കടകൾക്ക് ഒരു സംഘം തീയിടുകയും നിരവധി വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും കടകൾ കത്തിയമരുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ അണക്കുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് സമീർ, റിസ്‍വാൻ എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമസംഭവങ്ങളിലും കടകൾക്ക് തീയിട്ടതിലും പങ്കുണ്ടെന്ന് സംശയിക്കുന്ന 15-20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കുകയും വീടുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.









0 comments